ഡൽഹി: ശശി തരൂരിനെ പരിഹസിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുമ്പോഴാണ് കോൺഗ്രസ് നേതാവിന്റെ തരൂരിനെതിരായ പരിഹാസം. ഫലം നേരത്തെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. മല്ലികാർജ്ജുന ഖാർഗെ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും താൻ ഖാർഗെയുടെ ഒരു ഏജന്റാണെന്നും കൊടിക്കുന്നിൽ സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് സ്ഥാനാർത്ഥികൾക്കും നാല് വീതം കൗണ്ടിഗ് ഏജന്റുമാരെ നൽകിയിട്ടുണ്ട്. താനാണ് ഖാർഗെയുടെ ഏജന്റുമാരിൽ ഒരാളെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ശശി തരൂർ പരാതിപ്പെട്ടിരുന്നു. എന്നാൽ തരൂരിന്റെ പരാതിയെ തോൽക്കാൻ പോകുന്നവന്റെ പരാതി എന്നാണ് കൊടിക്കുന്നിൽ സുരേഷ് പരിഹസിച്ചത്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പരാതികൾ സ്വഭാവികമാണ്. അത്തരത്തിലൊരു പരാതിയാണ് ശശി തരൂരിന്റേത്. കൂടാതെ, തോൽക്കാൻ പോകുന്നവരും ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്. അത് ഒരു മുൻകൂർ ജാമ്യം എടുപ്പാണ്. ശശി തരൂരിന്റെ പരാതി അങ്ങനെ എടുത്താൽ മതിയെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പരിഹാസം.
കോൺഗ്രസ് നേതൃത്വവും നേതാക്കളും മല്ലികാർജ്ജുന ഖാർഗെയുടെ വിജയം ഇതിനോടകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് തരൂർ മത്സരിക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ നേതാക്കളടക്കം പരസ്യമായി ഖാർഗെയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെ അദ്ധ്യക്ഷ സ്ഥാനത്ത് വരുന്നത് ഗാന്ധി കുടുംബത്തിന്റെ കൈകളിൽ കോൺഗ്രസിന്റെ ഭരണം നിലനിൽക്കുന്നതിന് തുല്യമാണ്. കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതും കുടുംബഭരണം തന്നെയാണ്.
Comments