അമരാവതി : രാജ്യത്ത് അനധികൃത കഴുത കശാപ്പ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വഴിയരികിലും മാർക്കറ്റിലും വെച്ചാണ് കഴുത കശാപ്പ് നടത്തുന്നത്. ആന്ധ്രാപ്രദേശിലെ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ബപട്ല പോലീസും അനിമൽ റെസ്‌ക്യൂ ഓർഗനൈസേഷനും പെറ്റയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആന്ധ്രാപ്രദേശിലെ ഓംഗോൾ, താഡേപള്ളി, വിജയവാഡ, ചിരാള, ബപട്ല എന്നിവിടങ്ങൾ കഴുതകളുടെ മാംസം വിൽക്കുന്നതായി കണ്ടെത്തി. ഇവിടെ നിന്ന് 400 കിലോയിലധികം കഴുത ഇറച്ചിയും പിടിച്ചെടുത്തു.
ഇന്ത്യയിലെ ഒരു അറവുശാലയ്‌ക്കും കഴുതകളെ കശാപ്പ് ചെയ്യുന്നതിനുള്ള നിയമപരമായ അനുമതി ലഭിച്ചിട്ടില്ല.എന്നാൽ ആന്ധ്രാപ്രദേശിലെ പാതയോരങ്ങളിലും മേൽപ്പാലങ്ങൾക്ക് താഴെയും താൽക്കാലിക സ്റ്റാളുകൾക്ക് പിന്നിലും മൃഗങ്ങളെ കൊന്നൊടുക്കുന്നു. ഇത് അനധികൃതമാണെന്ന് പെറ്റ ഇന്ത്യവീഗൻ പ്രോജക്ട്സ് മാനേജർ ഡോ. കിരൺ അഹൂജ പറഞ്ഞു.
തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേയ്‌ക്ക് കഴുതകളെ എത്തിക്കുന്നത്. 2012 സെൻസസ് പ്രകാരം ഇന്ത്യയിൽ 3.2 ലക്ഷം കഴുതകളുണ്ടായിരുന്നപ്പോൾ, 2019 ലെ സെൻസസ് പ്രകാരം എണ്ണം 1.2 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഏഴ് വർഷത്തിനിടെ ഇന്ത്യയിലെ കഴുതകളുടെ എണ്ണം 61 ശതമാനം കുറഞ്ഞതായാണ് രേഖകൾ വ്യക്തമാക്കുന്നത്.















