തിരുവനന്തപുരം: മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും വിവിധ ഇടങ്ങളിൽ കൊണ്ടുപോയെന്നാണ് യുവതിയുടെ ആരോപണം. അബ്ദുൾ ജബ്ബാർ എന്ന് പരിചയപ്പെടുത്തിയ മന്ത്രവാദിയുടെ മുന്നിലാണ് ബാധ ഒഴിപ്പിക്കാൻ കൊണ്ടു പോയത്. കൊടുങ്ങല്ലൂർ, നഗരൂർ, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലേക്ക് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഭർതൃവീട്ടുകാർ കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പറയുന്നു.
നഗ്‌നപൂജ നടത്തണമെന്നായിരുന്നു മന്ത്രവാദിയായ അബ്ദുൾ ജബ്ബാറിന്റെ ആവശ്യം. ഇയാൾ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ലൈംഗികമായി ഉപയോഗിച്ചുവെന്നും യുവതി വെളിപ്പെടുത്തി. യുവതിയുടെ ചടയമംഗലത്തെ വീട്ടിലെത്തിയും മന്ത്രവാദം നടത്തിയിരുന്നു. ഭർതൃവീട്ടുകാരുടെ പിന്തുണയോടെയാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇവർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു.
സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് അറിഞ്ഞതോടെ മന്ത്രവാദിയായ അബ്ദുൾ ജബ്ബാർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് യുവതിയുടെ ആരോപണം. തുടർന്ന് ചടയമംഗലം പോലീസിന് പുതിയ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments