പത്തനംതിട്ട: ഇരട്ട ആഭിചാര കൊലക്കേസിൽ ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ വീണ്ടും പരിശോധന തുടർന്ന് അന്വേഷണ സംഘം. ഭഗവത് സിംഗിന്റെ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിന്റെ പുറകിൽ കുഴിയെടുത്താണ് പരിശോധന. ഇതിന് പുറമേ ഡമ്മി ഉപയോഗിച്ച് തെളിവെടുപ്പും പുരോഗമിക്കുകയാണ്.
കൊച്ചി ഡി സി പി യുടെ നേതൃത്വത്തിലുളള സംഘമാണ് ഇലന്തൂരിൽ തെളിവെടുപ്പ് നടത്തുന്നത്. പ്രതികളായ ഭഗവൽ സിംഗ്, ഷാഫി എന്നിവരെ എത്തിച്ചാണ് തെളിവെടുപ്പ്. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനും സംഘത്തിലുണ്ട്.
പത്മയ്‌ക്കും റോസ്ലിയ്‌ക്കും മുൻപ് പ്രതികൾ മറ്റൊരു കൊല കൂടി നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും പരിശോധന എന്നാണ് സൂചന. വീട്ടിലെ സെപ്റ്റിക് ടാങ്കുൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താൻ നേരത്തെയും ഇവിടെ പരിശോധന നടന്നിരുന്നു.
അതേസമയം രണ്ട് ദിവസം പ്രതികളെ കാണാൻ അഭിഭാഷകന് ഹൈക്കോടതി അനുമതി നൽകി. 12 ദിവസം പ്രതികളെ കസ്റ്റഡിയിൽ വിട്ടതിനെതിരെ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു അനുമതി. അതേസമയം മറ്റ് ആവശ്യങ്ങൾ തള്ളി.
Comments