ന്യൂഡൽഹി: ക്യാൻസർ പ്രതിരോധത്തിൽ പുത്തൻ കാൽവെയ്പ്പുമായി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിന്റെ നിർമ്മാണം 2023 -ൽ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.ക്വാഡ്രിവാലന്റ് ഹ്യമൻ പാപ്പിലോ വൈറസ് -എച്ച്പിവി ‘ സെർവാവാക്’ എന്ന പേരിലാകും വാക്‌സിൻ വിപണിയിലെത്തുക.
2023- ന്റെ ആദ്യ മാസങ്ങളിൽ ഇന്ത്യയിൽ ലഭ്യമാക്കുമെങ്കിലും കയറ്റുമതിയ്‌ക്കായി 2024 വരെ കാത്തിരിക്കണമെന്നും എസ്‌ഐഐയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാല വ്യക്തമാക്കി. കയറ്റുമതിയ്‌ക്ക് ആവശ്യമായ നടപടികൾ പൂർത്തികരിച്ചതായും അദ്ദേഹം പറഞ്ഞു. യൂണിസെഫ് വഴി എച്ച്പിവി വാക്‌സിന്റെ അഭാവമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്കാകും ഇന്ത്യൻ നിർമ്മിത വാക്‌സിനുകൾ കയറ്റി അയക്കുക.
ആദ്യഘട്ടത്തിൽ 70 ദശലക്ഷം ഡോസുകളാകും നിർമ്മിക്കുക. തുടർന്ന് പ്രതിവർഷം 150 മുതൽ 200 ദശലക്ഷം ഡോസ് വാക്‌സിനുകൾ നിർമ്മിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. എച്ച്പിവി വാക്സിനുകളുടെ ഗാർഹിക ഉപയോഗത്തിനായി ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഗാർഹിക ഉപയോഗം ആരംഭിച്ചാൽ ലോകാരോഗ്യ സംഘടനയുടെ പ്രീക്വാളിഫിക്കേഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനാവാല പറഞ്ഞു.
Comments