കൊല്ലം: മന്ത്രവാദത്തിന്റെ പേരിൽ പലയിടങ്ങളിൽ കൊണ്ടുപോയെന്നും നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ. ദുർമന്ത്രവാദി അബ്ദുൾ ജബ്ബാറിന് മുന്നിലെത്തിച്ച് നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ച മറ്റുള്ളവർക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. കേസിൽ പ്രതികളായ ഭർത്താവും മന്ത്രവാദിയും ഉൾപ്പെടെ നാല് പേർ ഒളിവിൽ പോയെന്നാണ് പോലീസ് നൽകുന്ന വിവരം.
ഭർതൃമാതാവ് ലൈഷയാണ് (60) ഇപ്പോൾ അറസ്റ്റിലായത്. ഭർത്താവ് ഷാലു സത്യബാബു, ഭർതൃസഹോദരി ശ്രുതി, മന്ത്രവാദി അബ്ദുൾ ജബ്ബാർ (43), ഇയാളുടെ കൂട്ടാളി എന്നിവർ ഒളിവിലാണ്. അഞ്ച് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ മൊഴി.
2016ലായിരുന്നു ഷാലുവുമായുള്ള യുവതിയുടെ വിവാഹം. അപരിചിതർ വീട്ടിൽ വരുന്നതും പോകുന്നതും യുവതി പലപ്പോഴും ചോദ്യം ചെയ്തിരുന്നു. ശേഷം 2017 ഡിസംബറിലായിരുന്നു നഗ്നപൂജയ്‌ക്ക് പ്രേരിപ്പിച്ചത്. യുവതിക്ക് പ്രേതബാധയുണ്ടെന്നും ഇതിനായി പൂജ നടത്തണമെന്നും ആവശ്യപ്പെട്ട് ജബ്ബാറിന് അരികിൽ എത്തിച്ചു. പൂജ നടത്താനായി യുവതിയോട് വിവസ്ത്രയാകണമെന്നായിരുന്നു ജബ്ബാറിന്റെ ആവശ്യം. ഇതിനായി ശ്രമം നടന്നതിന് പിന്നാലെ യുവതി ഭർത്താവുമായി പിണങ്ങി സ്വഗൃഹത്തിലേക്ക് മടങ്ങി. സംഭവം ആറ്റിങ്ങൽ പോലീസിൽ അറിയിച്ച് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പുതിയ പരാതിയിൽ ചടയമംഗലം പോലീസാണ് കേസെടുത്തത്.
Comments