ഇടുക്കി: എം.എം.മണിക്കെതിരെ രൂക്ഷ വിമർശനവുമായി ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജേന്ദ്രൻ ആരോപിച്ചു. തന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എം.എം.മണിയാണ്. കൂട്ടത്തിലുള്ള ആളുകളെ അദ്ദേഹം കള്ളക്കേസിൽ കുടുക്കുകയാണ്. സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത്. എംഎം മണി നല്ല ഒരു നേതാവല്ല. വേണമെങ്കിൽ ഒരു നേതാവാക്കാം എന്നു മാത്രം.
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം താൻ പ്രകടിപ്പിച്ചിട്ടില്ല. എംഎം മണി പച്ചക്കള്ളം പറയുകയാണ്. അദ്ദേഹം ഉള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ല എന്നുള്ളതാണ് തന്റെ നിലപാട്. മെമ്പർഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. പല രാഷ്‌ട്രീയ പാർട്ടികളും തന്നെ സമീപിച്ചിരുന്നു. തൽക്കാലം മറ്റൊരു പാർട്ടിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല
മൂന്നാർ വട്ടവട മറയൂർ മേഖലയിൽ നിന്ന് ആളുകളുടെ കൊഴിഞ്ഞുപോക്ക് തന്റെ ഇടപെടൽ മൂലം എന്നാണ് പാർട്ടിയുടെ തെറ്റിദ്ധാരണ. സിപിഎം നേതാക്കൾ മൂന്നാർ കോപ്പറേറ്റീവ് ബാങ്കിന്റെ മറവിൽ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കേണ്ടതാണെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.
Comments