തിരുവനന്തപുരം: കേരളത്തിലെ ഒൻപത് സർവ്വകലാശാല വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം. ഗവർണറുടെ നിർദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളെയും ലംഘിക്കുന്നതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സിപിഎം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കനുസൃതമായാണ് കേരളത്തിലെ സർവ്വകലാശാലകളിൽ വൈസ് ചാൻസിലർമാരെ നിയമിച്ചിട്ടുള്ളത്. ഇവരുടെ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നാക് (NAAC) പരിശോധനയിൽ കേരളത്തിലെ വിവിധ സർവ്വകലാശാലകൾ നേടിയിട്ടുള്ള ഗ്രേഡുകൾ ഇതാണ് കാണിക്കുന്നത്. സംസ്ഥാന സർക്കാരാവട്ടെ 3 വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയർത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർവ്വകലാശാല വൈസ് ചാൻസിലർമാരെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ഗവർണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് സിപിഎം അറിയിച്ചു.
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാർ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനിൽപ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാർ ഗൂഢാലോചനയാണ് ഗവർണറിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഗവർണർ ആർഎസ്എസിന്റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരം അജണ്ടകൾ കേരള ജനത ചെറുത്തു തോൽപ്പിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Comments