കോയമ്പത്തൂർ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ സ്‌ഫോടനം. കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാറിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനീയറിങ് ബിരുദധാരിയായ ജമേഷ മുബിൻ (25) ആണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സ്‌ഫോടനത്തിന് ശേഷം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തു.2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പോലീസ് കണ്ടെടുത്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. കോയമ്പത്തൂർ ജില്ലയിലുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ചാവേറാക്രമണത്തിനുള്ള ശ്രമമാണോ നടന്നതെന്ന സംശയം ശക്തമാകുകയാണ്. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു.
Comments