തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. സംസ്ഥാനത്തുടനീളം ഇന്നും നാളെയുമായി പ്രതിഷേധപ്രകടനങ്ങൾ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും.
ഗവർണർക്കെതിരെ ഇനി തെരുവിൽ പ്രതിഷേധമെന്ന തീരുമാനത്തിലാണ് എൽഡിഎഫ്. നവംബർ രണ്ട് മുതൽ കൺവെൻഷനും 15 ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിസി വിഷയത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പറഞ്ഞെങ്കിലും അന്തിമ ഉത്തരവ് ഗവർണറുടേതായതിനാൽ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് എൽഡിഎഫിന്റെ തീരുമാനം. വിസിമാർക്ക് താത്കാലികമായ ആശ്വാസം ലഭിച്ചുവെന്ന് തോന്നാമെങ്കിലും നടപടി സ്വീകരിക്കാൻ ചാൻസലർക്ക് അധികാരം നൽകുന്നതാണ് കോടതി വിധി. ചാൻസലറുടെ അന്തിമ ഉത്തരവ് വരുന്ന വരെ വിസിമാർക്ക് തുടരാമെന്ന് മാത്രമാണ് ഹൈക്കോടതി വിധി.
മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ഇന്നലത്ത വാർത്താ സമ്മേളനങ്ങളോടെ ഇരുകൂട്ടരും അനുരഞ്ജനങ്ങൾക്ക് നിൽക്കില്ലെന്ന് വ്യക്തമായിരുന്നു. സർക്കാരും വിസിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും ഇനി നടക്കുക
Comments