കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ(25) ചാവേറായിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സ്‌ഫോടനത്തിന് മുൻപ് മുബിനിട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് കണ്ടെടുത്തിരിക്കുന്നത്. ”എന്റെ മരണവാർത്ത അറിയുമ്പോൾ എന്റെ തെറ്റ് ക്ഷമിക്കൂ, എന്റെ കുറ്റങ്ങൾ മറക്കൂ, ശവസംസ്‌കാരത്തിൽ പങ്കെടുക്കണം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം” എന്നാണ് സ്റ്റാറ്റസ്. ഒക്ടോബർ 21നാണ് സ്റ്റാറ്റസ് വെച്ചത് ഐഎസ് ചാവേറുകൾ മരണത്തിനു മുൻപ് ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കാറുണ്ട്. എന്നാൽ ഈ സാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.
ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുബിന്റെ ശരീരത്തിൽ തീ എളുപ്പം കത്തിപ്പിടിക്കുന്ന രാസലായിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ശരീരഭാഗങ്ങൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. ഇതല്ലൊം ചാവേറാക്രമണത്തിലേക്കാണ് വഴി ചൂണ്ടുന്നത്.
മുബിന്റെ കൂട്ടാളികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സ്‌ഫോടനുവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫിറോസ് ഇസ്മയിലിനെ 2019 ൽ ദുബായിൽ നിന്ന് തിരിച്ചയച്ചിരുന്നു. ഐഎസ് ബന്ധത്തെ തുടർന്നായിരുന്നു ഇത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മുബിന്റെ കൂട്ടാളികളെ പോലീസ് പിടികൂടുന്നത്.ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ.സ്‌ഫോടനത്തിന് തൊട്ടുമുൻപ് ഇവർ കാറിനുള്ളിലേക്ക് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
Comments