അയോദ്ധ്യ: 2024 ജനുവരിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. മകരസംക്രാന്തി ദിവസം ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ പ്രത്യേകതകളോടെയാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
1000 വർഷത്തിലേറെ ഉറപ്പോടെ നിലനിൽക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മിതി. ഭൂകമ്പത്തെ പ്രതിരോധിക്കാനും ക്ഷേത്രത്തിന് കെൽപ്പുണ്ട്. 1800 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ 50 ശതമാനത്തിലധികം നിർമാണ ജോലികളും പൂർത്തിയായതായും ചമ്പത് റായ് പറഞ്ഞു. 392 തൂണുകളും 12 വാതിലുകളുമാണ് ക്ഷേത്രത്തിനുള്ളത്. ഇരുമ്പ് കമ്പികൾ ഉപയോഗിക്കാതെയാണ് ഇതിന്റെ നിർമാണം എന്നതാണ് മറ്റൊരു പ്രത്യേകത. ഇരുമ്പിന് പകരം ചെമ്പാണ് തൂണുകളും മറ്റും യോജിപ്പിക്കാനായി ഉപയോഗിക്കുന്നത്.
ക്ഷേത്ര ശ്രീകോവിലിൽ 160 തൂണുകളും ഒന്നാം നിലയിൽ 82 തൂണുകളുമുണ്ടാകും. 12 പ്രവേശന കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഇവ തേക്ക് തടി കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന ക്ഷേത്രം 350*250 അടി വിസ്തീർണ്ണത്തിലാണുള്ളത്. 2.7 ഏക്കറിലായി പരന്നു കിടക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് രാജസ്ഥാനിൽ നിന്നെത്തിച്ച ഗ്രാനൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. രാമനവമി ദിവസത്തിൽ രാം ലല്ല വിഗ്രഹത്തിൽ സൂര്യ രശ്മികൾ പതിക്കുന്ന രീതിയിലാണ് ശ്രീകോവിലിന്റെ നിർമ്മാണമെന്നും പ്രൊജക്ട് മാനേജർ ജഗദീഷ് അപലെ പറഞ്ഞു.
Comments