ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂർ കോടതിയാണ് പ്രതികളെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ ഭീകരവാദ ബന്ധം ഉൾപ്പെടെ കണ്ടെത്താൻ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്.
അതേസമയം ഒക്ടോബർ 31ന് കോയമ്പത്തൂരിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 31ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രതിഷേധം.
ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നീ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയാണ് പ്രതികൾ സ്‌ഫോടനം നടത്തുന്നതിനാവശ്യമായ സാമഗ്രികൾ വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി രണ്ട് ഓൺലൈൻ സൈറ്റുകളുടെയും അധികൃതർക്ക് അന്വേഷണ സംഘം നോട്ടീസയച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും ഓൺലൈനായി പൊട്ടാസ്യം നൈട്രേറ്റും സൾഫർ മിശ്രിതങ്ങളും ഡെലിവറി ചെയ്തതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചാവേറായി അനുമാനിക്കുന്ന ജമേഷ മുബിന്റെ വീട്ടിൽ നിന്നും 76.5 കിലോ ഗ്രാം പൊട്ടാസ്യം നൈട്രേറ്റായിരുന്നു പോലീസ് പിടിച്ചെടുത്തത്. കുറഞ്ഞ അളവിൽ പലതവണയായി വാങ്ങിയാണ് ഇത്തരം വസ്തുക്കൾ ശേഖരിച്ചിരുന്നതെന്നാണ് പോലീസിന്റെ അനുമാനം. അതേസമയം മുബിൻ കേരളത്തിലെത്തിയത് എന്തിനായിരുന്നുവെന്ന കാര്യത്തിലും പോലീസ് അന്വേഷണം തുടരുകയാണ്.
Comments