കോയമ്പത്തൂർ:കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ.അഫ്‌സർ ഖാൻ എന്നയാളുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്.സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധുവാണ് അഫ്‌സർ ഖാൻ.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ അഫ്‌സർ ഖാന്റെ വീട്ടിൽ നിന്ന് പോലീസ് ഒരു ലാപ്‌ടോപ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ചാവേറാക്രമണവുമായി ബന്ധപ്പെട്ടിട്ടുള്ള നിർണായക വിവരങ്ങൾ പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ ഉണ്ടെന്നാണ് വിവരം.
പോലീസ് നടത്തിയ റെയ്ഡിൽ മുബിന്റെയും കൂട്ടാളികളുടെയും വീടുകളിൽ നിന്ന് 75 കിലോയിലധികം വരുന്ന സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഇവർക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.വൻ സ്‌ഫോടനപരമ്പരയ്‌ക്കായാണ് സ്‌ഫോടകവസ്തു ശേഖരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.മുബിന്റെ വീട്ടിൽ നിന്ന് ക്ഷേത്രങ്ങളുടെയും മറ്റും വിവരങ്ങൾ അടങ്ങിയ ഫയലുകളും ലഭിച്ചിരുന്നു. ഇതും വലിയ സംശയങ്ങൾക്കാണ് വഴി ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം ഉക്കടം സ്വദേശികളായ ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മുബിന്റെ വീട്ടിൽ നിന്ന് സ്‌ഫോടകവസ്തു കാറിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
Comments