സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസ് നേടി. ഇന്ത്യയ്‌ക്ക് കരുത്തായത് മൂന്ന് താരങ്ങളുടെ അർദ്ധ സെഞ്ച്വറികളാണ്. വിരാട് കോഹ്ലി, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവർ ഇന്ത്യയ്‌ക്കു വേണ്ടി അർദ്ധ സെഞ്ച്വറികൾ നേടി.
സ്ലോ പിച്ചിൽ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നെതർലൻഡ്സിന്റെ ബൗളർമാരുടെ മുന്നിൽ ഇന്ത്യൻ ഓപ്പണർമാർ റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്നു. മൂന്നാം ഓവറിൽ പോൾ വാൻ മീക്കരന്റെ ബോളിൽ കൂറ്റനടിക്ക് ശ്രമിച്ച കെ.എൽ രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്‌ക്ക് നഷ്ടമായി. 12 പന്തിൽ 9 റൺസാണ് രാഹുൽ നേടിയത്. എന്നാല്‍ ആ ഓവറിലെ അവസാന പന്തില്‍ രോഹിത് ശർമ്മ സിക്സ് അടിക്കുകയും ചെയ്തു.
രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ പുറത്താകാതെ 51 റണ്‍സും നേടി. അവസാന പന്തില്‍ സിക്സ് അടിച്ചാണ് സൂര്യകുമാര്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചത്. ഒമ്പതാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. രോഹിത് ക്രീസിൽ നിന്ന് മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യ 84 റണ്‍സെ കടന്നിരുന്നുള്ളു. എന്നാൽ സൂര്യകുമാർ ക്രീസിലെത്തിയതോടെ പതിനാലാം ഓവറില്‍ ഇന്ത്യ 100 കടന്നു. പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 114 റണ്‍സിലെത്തിയിരുന്ന ഇന്ത്യ അവസാന അഞ്ച് ഓവറിൽ 65 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും ഒരു സിക്സും പറത്തിയാണ് സൂര്യ 51 റണ്‍സെടുത്തത്.
Comments