പാലക്കാട്: ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിൽ തെരുവുനായകളുടെ വിളയാട്ടം. ക്ലാസ് മുറിയിൽ കയറിയ നായ വിദ്യാർത്ഥിയെ കടിച്ചു. ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയെയാണ് നായ കടിച്ചത്. കോളേജിൽ ഇന്നലെയായിരുന്നു ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ചത്.
തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ടും പരിഹാരം കാണാത്തതിന് കോളേജ് മാനജേമെന്റിനെതിരെ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിഷേധവുമായി രംഗത്തെത്തി. നാളുകളായി കോളേജിന്റെ വരാന്തയിലും ക്ലാസ് മുറികളിലും ഗ്രൗണ്ടിലും എല്ലാം തെരുവുനായകൾ വിഹരിക്കുന്നത് പതിവാണ്. നിരവധി തവണ വിദ്യാർത്ഥികൾ പരാതി നൽകുകയും ചെയ്തു. ക്യാമ്പസിൽ മാത്രം 20ഓളം നായകൾ കറങ്ങിനടക്കുന്നുണ്ട്. കഴിഞ്ഞ നാലരമാസത്തിനുള്ളിൽ ആകെ 13 കുട്ടികളെ നായ കടിച്ചിട്ടുണ്ടെന്നാണ് കോളേജിലെ വിദ്യാർത്ഥികൾ പ്രതികരിക്കുന്നത്. തെരുവുനായ ശല്യത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
കഴിഞ്ഞ ദിവസം പാലക്കാട് തൃത്താലയിൽ അഞ്ച് വയസുകാരിക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. വീടിന്റെ മുറ്റത്ത് കളിച്ചിരുന്ന കുട്ടിയെ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ തലയിലും പുറത്തുമാണ് കടിയേറ്റത്. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments