തിരുവനന്തപുരം: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകക്കേസിൽ മുഖ്യമന്ത്രിയ്‌ക്ക് സങ്കട ഹർജി നൽകി കൊല്ലപ്പെട്ട പത്മയുടെ മകൻ. പത്മയുടെ മകൻ സെൽവരാജാണ് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചത്. പത്മയുടെ മൃതദേഹം താമസം കൂടാതെ വിട്ടുകിട്ടണമെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നുമാണ് മകന്റെ ആവശ്യം.
പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് 18 ദിവസം ആയെന്നും ഒരു മാസമായി തങ്ങൾ കൊച്ചിയിൽ തുടരുന്നുവെന്നും കത്തിൽ പറയുന്നു. ജോലിയ്‌ക്ക് പോകാൻ കഴിയുന്നില്ലെന്നും കൈയിൽ പണമില്ലെന്നും സെൽവരാജ് കത്തിൽ വിശദമാക്കുന്നു.
നേരത്തേയും മുഖ്യമന്ത്രി പിണറായി വിജയന് സെൽവരാജ് കത്ത് നൽകിയിരുന്നു. വിഷയത്തിൽ പത്മയുടെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കത്തയച്ചിരുന്നു. ആചാര പ്രകാരം സംസ്‌കരിക്കുന്നതിനാണ് കുടുംബം മൃതദേഹം ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസമാണ് കേരളത്തെ ഞെട്ടിച്ച ആഭിചാര കൊല പുറം ലോകറിഞ്ഞത്. തമിഴ്‌നാട് സ്വദേശിനി പത്മയയെും കാലടി സ്വദേശിനി റോസ്ലിനെയും വൻതുക വാഗ്ദാനം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളായ ഭഗവൽ സിംഗ് ,ലൈല എന്നിവരും കൂട്ടാളി ഷാഫിയും ചേർന്നാണ് അരുംകൊല നടത്തിയത്. സമ്പത്തും ഐശ്വര്യവും ഉണ്ടാകുന്നതിനായാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
Comments