ചെന്നൈ : കോയമ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം ചാവേർ സ്‌ഫോടനം നടന്ന സംഭവത്തിൽ അന്വേഷണം വഴിതിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ കുപ്പുസ്വാമി. ആക്രമണത്തിൽ ഭീകര ബന്ധം തെളിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനോ പോലീസ് തയ്യാറാകുന്നില്ലെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിമർശിച്ചു. എന്നാൽ ഇത്തരത്തിൽ പ്രചാരണം നടത്തി തമിഴ്‌നാട് പോലീസിനെ അപകീർത്തിപ്പെടുത്താനാണ് അണ്ണാമലൈ ശ്രമിക്കുന്നത് എന്ന് പോലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കോയമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നെങ്കിൽ തങ്ങൾ റെയ്ഡ് നടത്തുകയും സ്ഫോടകവസ്തുക്കൾ പിടികൂടുകയും സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. ഒക്ടോബർ 18ന് ലഭിച്ച സർക്കുലർ എല്ലാ നഗര-ജില്ലാ പോലീസ് ഉദ്യോഗസ്ഥരുമായും പങ്കുവെച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാൽ കോയമ്പത്തൂർ സംഭവത്തെക്കുറിച്ച് അതിൽ പ്രത്യേകിച്ച് ഒന്നും പരാമർശിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് പോലീസിന്റെ വാദം.
ഒക്ടോബർ 18-ന് പോലീസിന് കേന്ദ്ര ഇന്റലിജൻസിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിലും ഒക്ടോബർ 21 വരെ അതേക്കുറിച്ച് അന്വേഷണം നടത്തുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നാണ് അണ്ണാമലൈ പറഞ്ഞത്. ഇതിനെതിരെയായിരുന്നു പോലീസിന്റെ പ്രതികരണം. സംഭവസ്ഥലത്ത് നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ലെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.
എന്നാൽ ഇതെല്ലാം വ്യാജ പ്രചാരണമാണെന്നാണ് തമിഴ്‌നാട് പോലീസിന്റെ വാദം. ഇത്തരം പ്രചാരണങ്ങൾ തമിഴ്‌നാട് പോലീസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ബിജെപി നേതാവ് അതിനുള്ള ശ്രമമാണ് നടത്തുന്നത് എന്നും പോലീസ് ആരോപിച്ചു.
Comments