തിരുവനന്തപുരം : പാറശ്ശാല സ്വദേശി ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച് സംഘം. ഷാരോണിന്റെ പെൺസുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യൻ വിളിപ്പിച്ചു. യുവതിയുടെയും അച്ഛന്റെയും അമ്മയുടെയും മൊഴിയെടുക്കും.
ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് തിരുവനന്തപുരം റൂറൽ എസ് പി ഡി രൂപം നൽകിയത്. തുടർന്ന് സുഹൃത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.
പാറശ്ശാലയിൽ കഷായം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ദൃശ്യങ്ങളിലും ഇരുവരും തമ്മിൽ നടത്തിയ ചാറ്റുകളിലും വരെ ദുരൂഹതയുണ്ട്. ചലഞ്ച് എന്ന പേരിൽ നേരത്തെയും യുവാവിനെക്കൊണ്ട് സുഹൃത്ത് ജ്യൂസ് കുടിപ്പിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകൾ ഉൾപ്പെടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
യുവതിയുടെ വീട്ടിൽ നിന്ന് കഷായം കുടിച്ച വിവരം ഇയാൾ കുടുംബക്കാരിൽ നിന്ന് മറച്ചുവെയ്‌ക്കുകയുമായിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളും യുവതി നിഷേധിച്ചു.
യുവാവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ഇതിന് മുന്നോടിയായാണ് യുവതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
Comments