ന്യൂഡൽഹി: ഡൽഹി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിചാരണ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സത്യേന്ദർ ജയിനിന്റെ ഭാര്യ പൂനം ജെയിന് അനുവദനീയമായ പരിധിക്കപ്പുറമാണ് സന്ദർശന സമയം ലഭിക്കുന്നതെന്നും മന്ത്രിയുടെ സെല്ലിൽ പരിധിയിൽ കൂടുതൽ മണിക്കൂറുകളോളം ചിലവിടാൻ ജയിൽ അധികൃതർ അനുവദിക്കുന്നുണ്ടെന്നും ഇഡി ആരോപിച്ചു. സത്യവാങ്മൂലത്തിലെ വാദങ്ങളെ സാധൂകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളുടെ പകർപ്പും ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കോടതിയുടെ അനുമതിയില്ലാതെ സത്യേന്ദർ ജെയിന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ലഭ്യമാക്കി. തിഹാർ ജയിൽ വളപ്പിൽ ബോഡി മസാജ് ലഭ്യമാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഇഡി വെളിപ്പെടുത്തുന്നു. ജയിൽ സൂപ്രണ്ട് സ്ഥിരമായി അദ്ദേഹത്തെ സന്ദർശിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സത്യേന്ദർ ജെയിൻ ഇപ്പോഴും ഡൽഹിയിലെ ജയിൽ മന്ത്രിയാണെന്നതും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.
2015 ഫെബ്രുവരി 14 മുതൽ 2017 മെയ് 31 വരെ പല വ്യക്തികളുടെയും പേരിൽ സ്ഥാവര ജംഗമ സ്വത്തുക്കൾ ജെയിൻ സമ്പാദിച്ചുവെന്ന സിബിഐ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് നടക്കുന്നത്. തുടർന്ന് 4.81 കോടി രൂപയുടെ വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. സിബിഐയുടെയും ഇഡിയുടെയും ആരോപണങ്ങൾ ജെയിൻ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്.
Comments