ന്യൂഡൽഹി: വ്യാജ വാർത്ത ചമച്ച സംഭവത്തിൽ ദ വയർ ഓൺലൈൻ മാദ്ധ്യമസ്ഥാപന ഉടമകളുടെ വീടുകളിൽ ഡൽഹി പോലീസിന്റെ പരിശോധന. സ്ഥാപനത്തിന്റെ സ്ഥാപകർ കൂടിയായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
ഇരുവരും ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പരിശോധിച്ചു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെയാണ് സ്ഥാപനം വ്യാജ വാർത്ത ചമച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ അമിത് മാളവ്യ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
അമിത് മാളവ്യ ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയുടെ ‘എക്‌സ് ചെക്കർ’ അംഗമാണെന്ന വ്യാജ വാർത്തയാണ് ദ വയർ റിപ്പോർട്ട് ചെയ്തത്. സംഭവം മെറ്റ നിഷേധിച്ചതോടെ മാദ്ധ്യമസ്ഥാപനം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. എക്‌സ്‌ചെക്കർ അംഗമെന്ന ലേബലിൽ സമൂഹമാദ്ധ്യമങ്ങളിലെ ബിജെപി വിരുദ്ധമായതെന്തും നിയന്ത്രിക്കാനും പുറംലോകം കാണിക്കാതിരിക്കാനും ആകുമെന്നും ദ വയർ റിപ്പോർട്ട് ചെയ്തിരുന്നു.
ദ വയർ പുറത്തുവിട്ട വ്യാജ രേഖകൾ തന്റെ പദവിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നുവെന്ന് അമിത് മാളവ്യ പരാതിയിൽ പറഞ്ഞിരുന്നു. ഒക്ടോബർ ആറിനാണ് വിവാദമായ റിപ്പോർട്ട് ദ വയർ പ്രസിദ്ധീകരിച്ചത്. ആദ്യം മെറ്റയിൽ നിന്നുളള സോഴ്‌സുകളാണ് വാർത്ത നൽകിയതെന്നും ക്രോസ് പരിശോധന നടത്തിയിരുന്നുവെന്നും സിദ്ധാർത്ഥ് വരദരാജൻ പറഞ്ഞെങ്കിലും പിന്നീട് സ്ഥാപനം മാപ്പ് പറയുകയായിരുന്നു.
Comments