ഒരു വിജയത്തിന്റെ പിന്നിൽ ആരാലും അറിയപ്പെടാത്ത ഒരാളുടെ കരങ്ങൾ പതിഞ്ഞിട്ടുണ്ടാവും എന്ന് പൊതുവെ പറയാറുണ്ട്. അത് ശരിയാണെന്ന് തെളിയിക്കുന്ന കാഴ്ചയ്‌ക്കാണ് ആവേശകരമായ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. ട്വന്‍റി 20 ലോകകപ്പിലെ നിർണായക സൂപ്പർ-12 മത്സരത്തില്‍ മഴ പെയ്തതിനെ തുടർന്ന് ഡെക്‌വർത്ത് ലൂയീസ് നിയമപ്രകാരം അഞ്ച് റണ്‍സിന് ബംഗ്ലാദേശ് പരാജയപ്പെട്ടപ്പോൾ ഇന്ത്യയുടെ വിജയത്തിന് മിനുക്കം കൂട്ടിയ ഒരാൾ അഡ്ലെയ്ഡ് മൈതാനത്ത് ബ്രഷുമായി നിൽപ്പുണ്ടായിരുന്നു.
വിജയത്തിന്റെ വിധിയെഴുത്തില്‍ കൈമുദ്ര പതിപ്പിച്ച കെ.എല്‍ രാഹുലിനും മേലെ, മിന്നും പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിക്കും മുകളിൽ, ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട അർഷ്‍ദീപ് സിംഗിനെയും ഹാർദിക് പാണ്ഡ്യയേക്കാളും കൂടുതൽ ജനങ്ങളുടെ ഹൃദയം കവർന്നതും കാണികളുടെയും ക്രിക്കറ്റ് പ്രേമികളുടെയും കയ്യടി നേടിയതും ഇന്ത്യൻ പരിശീലന സംഘത്തിലെ രഘു എന്ന് വിളിപ്പേരുള്ള രാഘവേന്ദ്രയാണ്. ഇന്ത്യന്‍ ടീമിന്‍റെ സപ്പോർട്ട് സ്റ്റാഫില്‍ സൈഡ്-ആം ത്രോയറാണ് ഇദ്ദേഹം. അഡ്ലെയ്ഡ് മൈതാനത്ത് വിശ്രമമില്ലാതെ ഓടി നടന്ന് രഘു ഇന്ത്യയെ വിജയത്തിലേയ്‌ക്ക് ഉയർത്തി.
ഇന്ത്യ-ബംഗ്ലാദേശ് മത്സരം മഴകൊണ്ട് നനഞ്ഞപ്പോൾ ബൗണ്ടറി ലൈനിന് ചുറ്റും വിശ്രമം ഇല്ലാതെ ഓടി നടന്ന് താരങ്ങളുടെ അടുത്തെത്തുന്ന രഘുവിനെ കാണാമായിരുന്നു. കൈയിൽ ഒരു വെള്ളക്കുപ്പിയും ബ്രഷും കൊണ്ടാണ് ഗ്രൗണ്ടിനു ചുറ്റും ഇദ്ദേഹം ഓടി നടന്നത്. താരങ്ങളുടെ ഷൂവിന്‍റെ അടിഭാഗം വൃത്തിയാക്കാനായിരുന്നു രഘുവിന്റെ ഓട്ടപ്പാച്ചിൽ. മഴയില്‍ ചെളിനിറഞ്ഞ മൈതാനത്ത് ഇന്ത്യന്‍ താരങ്ങള്‍ തെന്നിവീണ് റൺസ് വിട്ടു കൊടുക്കാതിരിക്കാനും പരിക്ക് പറ്റാതിരിക്കാനുമാണ് രഘു ശ്രമം നടത്തിയത്. ക്രിക്കറ്റ് പ്രേമികൾ എല്ലാം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ രഘുവിന്റെ ഈ പ്രയത്നത്തെ അഭിനന്ദിക്കുകയാണ്.
Comments