ഷിംല: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി രാജ്യസുരക്ഷയ്ക്കപ്പുറം രാജ്യത്തിന്റെ വികസനത്തിനും എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഭരണകാലത്ത് നടത്തിയ അഴിമതികളെകുറിച്ചും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്ത് പ്രതിരോധ മേഖലയിൽ വൻ അഴിമതികൾ നടത്തിയതായും എല്ലാ ഇടപാടുകളിലും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായും അ്ദ്ദേഹം പറഞ്ഞു. ഇത് വഴി സായുധ സേനയിലേക്ക് ആയുധങ്ങൾ വാങ്ങുന്നതിന് കാലതാമസം നേരിട്ടു. അത് വഴി രാജ്യത്തെ നിരവധി പേരുടെ ജീവനാണ് കോൺഗ്രസ് സർക്കാർ അപകടത്തിലാക്കിയത്. ഹിമാചലിലെ അമ്മമാർ ഇനിയും മക്കളെ ഓർത്ത് ദുഃഖിക്കാൻ പാടില്ലെന്നും അവരുടെ ഭാവി സുരക്ഷിതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാചലിലെ മാണ്ഡിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് രാജ്യത്തെ ആദ്യത്തെ അഴിമതി നടത്തിയത് പ്രതിരോധ മേഖലയിൽ തന്നെയാണെന്നും അതിനു ശേഷം കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുന്നതുവരെ പ്രതിരോധ ഇടപാടുകളിൽ വൻതോതിൽ അഴിമതി നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ ഉപകരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാകണമെന്ന് കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പകരം പ്രതിരോധ ഇടപാടുകളിൽ കമ്മീഷൻ കൈപ്പറ്റി സ്വന്തം നേതാക്കളുടെ സ്വത്ത് വർദ്ധിപ്പിക്കുകയായിരുന്നു പാർട്ടിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്ന തന്ത്രം ഇനി വിലപോകില്ലെന്നും ജനങ്ങൾ ആലോചിച്ച് തീരുമാനമെടുക്കാൻ പ്രാപ്തരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹിമാചലിന്റെ വികസനത്തിന് കോൺഗ്രസ് ഒരിക്കലും മുൻഗണന നൽകിയിട്ടില്ലെന്നും 2012-ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ ഒരു വാഗ്ദാനവും കോൺഗ്രസ് പാലിച്ചില്ലെന്നും മോദി ആരോപിച്ചു.എന്നാൽ ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ആത്മനിർഭരത കൈവരിക്കാനുള്ള കൂട്ടായ പരിശ്രമത്തിലാണെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments