മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് ഓരോത്തരുടെയും കടമയാണ്. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് മാത്രമെ രോഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുകയുള്ളു. നമുക്ക് ചുറ്റും ധാരാളം കുട്ടികൾ വേണ്ടത്ര മുലപ്പാൽ ലഭിക്കാതെ വളരുന്നുണ്ട്. ഇവിടെയാണ് ഒരു അമ്മ ഏറെ വ്യത്യസ്ഥയാകുന്നത്. ഒരു സ്ത്രീ ഏഴ് മാസം കൊണ്ട് മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്കാണ്. കേൾക്കുമ്പോൾ ഒരു പക്ഷെ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ ഇത് സത്യമാണ്. 29 -കാരിയായ ടി സിന്ധു മോണിക്കയാണ് 1400 കുട്ടികൾക്ക് തന്റെ മുലപ്പാൽ നൽകിയത്. കോയമ്പത്തൂർ സ്വദേശിയ സിന്ധു എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.
2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ ഏഴ് മാസത്തിനുള്ളിൽ 42,000ml മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയുവിലേക്ക്(Neonatal Intensive Care Unit) നൽകിയത്. ഭർത്താവിന്റെ പിന്തുണയാണ് തനിക്ക് ശക്തി പകരുന്നതെന്ന് സിന്ധു പറയുന്നു. സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ അസി. പ്രൊഫസറാണ്. ഇരുവർക്കും 18 മാസം പ്രായമുള്ള വെംബ എന്നൊരു മകളുമുണ്ട്. ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഈ 29-കാരി ഇടം നേടിയിട്ടുണ്ട്.
‘മകളെ മുലയൂട്ടി കഴിഞ്ഞാൽ മുലപ്പാൽ ശേഖരിച്ച് അമൃതം എൻജിഒ-യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്‌ക്കും. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറും’ എന്ന് സിന്ധു പറയുന്നു. രണ്ട് വർഷം മുമ്പാണ് ഈ പദ്ധതി തുടങ്ങിയത്. സർക്കാർ ആശുപത്രികളിലെ നവജാതശിശുക്കൾക്ക് മുലപ്പാൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 50 സ്ത്രീകൾ ഇന്ന് പദ്ധതിയുടെ ഭാഗമാണ്. 30 പേർ സ്ഥിരമായി മുലപ്പാൽ തരുന്നുണ്ട് എന്ന് സെൽവനായകിയും പറഞ്ഞു.
Comments