ഹൈദരാബാദ്: ആശുപത്രി അധികൃതർ ആംബുലൻസ് വിട്ട് നൽകാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം ബൈക്കിൽ കയറ്റി കിലോമീറ്ററുകളോളം താണ്ടി വനവാസി യുവാവായ പിതാവ്. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ഖമ്മം ജില്ലയില്ലെ സർക്കാർ ആശുപത്രിയാണ് ആദിവാസി യുവാവിന് തന്റെ മകളുടെ മൃദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ട് നൽകാതിരുന്നത്. ആവശ്യമായ പണം കൈവശമില്ലെന്ന് പറഞ്ഞു കൊണ്ടാണ് എനുകുരു മണ്ഡലത്തിൽ കോട്ട മേഡപള്ളി ഗ്രാമത്തിലെ വനവാസി യുവാവായ വെട്ടി മല്ലയ്യയ്ക്ക് ആശുപത്രി അധികൃതർ ആംബുലൻസ് നിരസിച്ചത്.
ആംബുലൻസ് നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതോടെ മകളുടെ മൃതദേഹം ബൈക്കിൽ കയറ്റി കൊണ്ടു പോകാൻ വെട്ടി മല്ലയ്യ തീരുമാനിക്കുകയായിരുന്നു. മകളുടെ മൃതദേഹം ബൈക്കിൽ കയറ്റി 65 കിലോമീറ്ററാണ് യുവാവ് സഞ്ചരിച്ചത്. അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് വെട്ടി സുക്കി (3) എന്ന കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. ഏങ്കൂർ സർക്കാർ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്.
പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞതോടെ ഖമ്മം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയോടെ കുട്ടി മരിച്ചു. പെൺകുട്ടിയുടെ പിതാവ് സ്വദേശത്തെത്തി ബന്ധുക്കളെ വിവരമറിയിച്ചു. മൃതദേഹം ഖമ്മം സർക്കാർ ആശുപത്രിയിൽ നിന്ന് കോട്ട മേഡപള്ളി ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ല എന്ന് യുവാവ് പറഞ്ഞപ്പോൾ ബന്ധുക്കൾ ബൈക്ക് നൽകുകയായിരുന്നു. സംഭവത്തിൽ ജനങ്ങൾക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയാണ്.
Comments