കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്ക് ഹാജരാകാത്തതിനെ തുടർന്ന് അയോഗ്യനായിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. സിപിഎം ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി – 286, കോൺഗ്രസ് – 209, സിപിഎം – 164 എന്നിങ്ങനെയാണ് ഇവിടുത്തെ വോട്ട് നില.
ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതിരഞ്ഞെടുപ്പിൽ സിപിഎം അംഗം ഇ.കെ.ഷാബു 253 വോട്ടിന് വിജയിച്ചു. എൽ.ഡി.എഫ് സിറ്റിങ് സീറ്റ് ആണിത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ജെ ഷൈന്റെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടത്തിയത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എം സ്ഥാനാർത്ഥി പി.ബി ദിനമണി 92 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് അംഗം രാജി വെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ഇടുക്കി കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽ.ഡി.എഫ് സിറ്റിങ് സീറ്റാണ് ഇത്.
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് അട്ടിമറി വിജയം നേടി. യുഡിഎഫ് സ്ഥാനാർത്ഥി റസീന പൂക്കോട് 272 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. 17 വർഷത്തിന് ശേഷമാണ് ഈ വാർഡ് യുഡിഎഫ് തിരികെ പിടിക്കുന്നത്.
Comments