ചെന്നൈ : യുദ്ധം കാരണം യുക്രെയ്ൻ വിടേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവസരമൊരുക്കി റഷ്യ. ഇരു രാജ്യങ്ങളിലെയും പാഠ്യ പദ്ധതികൾ ഒന്നാണെന്നും യുക്രെയ്‌നിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ഇനി റഷ്യയിൽ പഠനം തുടരാമെന്നും റഷ്യൻ കോൺസൽ ജനറൽ ഒലേഗ് അവ്ദീവ് അറിയിച്ചു. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിലാണ് റഷ്യൻ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്.
യുക്രെയ്ൻ വിട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ വിദ്യാഭ്യാസം തുടരാനാകും. കാരണം റഷ്യയിലെ മെഡിക്കൽ സിലബസ് യുക്രെയ്‌നിലേതിന് സമാനമാണ്. യുക്രെയ്‌നിൽ മിക്കവരും റഷ്യൻ ഭാഷയാണ് സംസാരിക്കുന്നത്. അതിനാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് വരില്ലെന്നും ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും റഷ്യൻ പ്രതിനിധി അറിയിച്ചു.
മെഡിസിൻ ഉൾപ്പെടെയുള്ള പഠനങ്ങൾക്കായി വിദ്യാർത്ഥികൾ റഷ്യയിലേക്കും യുക്രെയ്‌നിലേക്കും പോകുന്നത് തുടരുന്നുണ്ട്. ഇത് മികച്ച പ്രവണതയാണ്. എല്ലാ വർഷവും കൂടുതൽ വിദ്യാർത്ഥികൾ റഷ്യയിൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നുണ്ടെന്നും റഷ്യൻ നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി വർദ്ധിച്ചതായും അവ്‌ദേവ് വ്യക്തമാക്കി. ഈ വർഷത്തിന്റെ തുടക്കം മുതൽ, റഷ്യയുടെ എണ്ണ കയറ്റുമതി 2 മുതൽ 22 ശതമാനം വരെ വർദ്ധിച്ചു. നിലവിൽ റഷ്യ ഇറാഖിനെയും സൗദി അറേബ്യയെയും പോലെ മുൻനിര നിർമ്മാതാവായി മാറിയെന്നും ഒലേഗ് അവ്‌ദേവ് പറഞ്ഞു. ഇന്ത്യൻ സർക്കാർ ഉത്തരവാദിത്തമുള്ള സർക്കാരാണെന്നും അവർ സ്വന്തം രാജ്യത്തിന്റെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ പരാമർശത്തെ അഭിനന്ദിച്ചുകൊണ്ട് അവ്‌ദേവ് വ്യക്തമാക്കി.
Comments