തിരുവനന്തപുരം: സംസ്ഥാനത്ത് ജയിലുകളിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. 2022-ൽ ജയിലിനുള്ളിൽ ഉണ്ടായ 32 മരണങ്ങളിൽ ഏഴും ആത്മഹത്യയാണെന്നാണ് വ്യക്തമാകുന്നത് . അതി സുരക്ഷാ ജയിലുകളിൽ ഉൾപ്പെടെയാണ് ഇത്തരത്തിൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. കൂടാതെ ജയിലുകളിലെ അന്തവാസികൾക്കായി മതിയായ മെഡിക്കൽ സ്റ്റാഫുകളും ഇല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
2022 ജനുവരി മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകളാണ് ലഭ്യമായിട്ടുള്ളത് . 32 അന്തേവാസികളാണ് വിവിധ ജില്ലകളിലെ ജയിലുകളിലായി മരണപ്പെട്ടത്. ഇതിൽ ഏഴ് പേർ ജയിലുകളിൽ തൂങ്ങി മരിച്ചതായാണ് കണക്ക്. ഏറ്റവും കൂടുതൽ മരണം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 15 മരണങ്ങളാണ് ജില്ലയിലെ ജയിലുകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈ 15 പേരും മരണപ്പെട്ടത്.
ജയിൽ വകുപ്പിൽ മതിയായ മെഡിക്കൽ പരാമെഡിക്കൽ ജീവനക്കാരെ നിയമിക്കേണ്ടത് ആരോഗ്യ വകുപ്പാണ്. പലപ്പോഴും ആവശ്യത്തിന് ജീവനക്കാരെ വകുപ്പ് നിയമിക്കാറില്ല. ഇതിനായി പ്രത്യേകം സ്റ്റാഫ് പാറ്റേണും രൂപീകരിച്ചിട്ടില്ല. സ്ഥാനത്തെ വിവിധ ആശുപത്രികളിൽ മതിയായ ഡോക്ടർമാരോ നഴ്‌സുമാരോ പാരാമെഡിക്കൽ ജീവനക്കാരോ ഇല്ലാത്ത സാഹചര്യത്തിലാണ് ജയിലിലെ ചുമതലകൾ കൂടി ഡോക്ടർമാരും മറ്റു ജീവനക്കാരും എടുക്കേണ്ടി വരുന്നത്. ജയിലുകളുടെ ഹെൽത്ത് സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കാൻ സർക്കാർ ഇതുവരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്നതും വ്യക്തമാണ്.
Comments