തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. ഇന്നലെയാണ് തിരുവനന്തപുരം മേയർക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സുരേന്ദ്രനെ പോലീസ് ആക്രമിച്ചത്.
താത്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ തിരുകി കയറ്റാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തത് കെ.സുരേന്ദ്രൻ ആയിരുന്നു. കോർപ്പറേഷൻ ഓഫീസിന് മുൻപിൽ എത്തിയ പ്രതിഷേധക്കാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ആക്രമിക്കുകയായിരുന്നു.
കെ. സുരേന്ദ്രനെതിരെ പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. ഏഴോളം തവണയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇതിന് പുറമേ യുവമോർച്ച പ്രവർത്തകരെ കോർപ്പറേഷൻ ഓഫീസിന് മുൻപിലിട്ട് പോലീസ് തല്ലിച്ചതച്ചു. ആക്രമണത്തിൽ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
നഗരസഭാ വളപ്പിൽ ബിജെപി കൗൺസിലർമാർ നടത്തിയ ധർണ്ണയ്ക്ക് നേരെയും പോലീസ് അതിക്രമം ഉണ്ടായി. ധർണ്ണയ്ക്കിടയിലേക്ക് തള്ളിക്കയറിയ പോലീസ് വനിതാ കൗൺസിലർമാരെ റോഡിലൂടെ വലിച്ചിഴച്ചയ്ക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.
Comments