അമൃത്സർ: പഞ്ചാബിൽ തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ പുതിയ തോക്ക് ലൈസൻസ് നൽകുന്നതിന് നിയന്ത്രണവും നിബന്ധനയും ഏർപ്പെടുത്തി. ലൈസൻസ് നൽകിയാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ അത് പുനപരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ലൈസൻസ് തുടരണമോയെന്ന് തീരുമാനിക്കുക. ജില്ലാ കളക്ടർ നേരിട്ട് പരിശോധിച്ച് അനുമതി നൽകിയാൽ മാത്രമേ ഇനി പുതിയ ലൈസൻസ് ലഭ്യമാകൂവെന്നും സർക്കാർ അറിയിച്ചു.
പൊതുസ്ഥലത്ത് തോക്ക് പ്രദർശിപ്പിക്കുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ ആഘോഷങ്ങൾക്കിടെ വെടിവെപ്പ് നടത്തുന്നത് ഒത്തുകൂടുന്നവരുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ ഇതും നിരോധിച്ചു. ഇനി ആഘോഷങ്ങൾക്കിടെ അനാവശ്യമായി തോക്ക് ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
സംസ്ഥാനത്ത് ക്രമസമാധാന നില അവതാളത്തിലായതു സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നും രൂക്ഷ വിമർശനമുയർന്നതോടെയാണ് ഭഗവന്ത്മൻ സർക്കാർ പുതിയ തീരുമാനങ്ങളുമായി എത്തിയത്. തോക്ക് സംസ്‌കാരത്തെയും, അക്രമത്തെയും, ആയുധങ്ങളുടെ പൊതു പ്രദർശനത്തെയുമെല്ലാം മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പാട്ടുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും സർക്കാർ നിർദേശം നൽകി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പ്രധാനപ്പെട്ട മൂന്ന് ആക്രമണങ്ങളായിരുന്നു പഞ്ചാബിൽ നടന്നത്. മെയ് 29ന് പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലെ കൊല്ലപ്പെട്ടു. നവംബർ 4ന് ശിവസേന നേതാവ് സുധീർ സൂരി വധിക്കപ്പെട്ടു. നവംബർ 10ന് ദേരാ സച്ച സൗദ അനുയായി പർദീപ് സിംഗും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെ ചോദ്യം ചെയ്ത് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
ഈ സാഹചര്യത്തിലാണ് ആയുധങ്ങൾ കൈവശം വെക്കുന്നതിലും ലൈസൻസ് നൽകുന്നതിലും പുതിയ ഉത്തരവുമായി സർക്കാർ എത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുയോഗങ്ങൾ, ആരാധനാലയങ്ങൾ, വിവാഹ ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവിടങ്ങളിൽ ആയുധങ്ങൾ കൈവശം വെക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.
നിലവിൽ ആയുധ ലൈസൻസ് കൈവശം വെച്ചിരിക്കുന്നവരുടെയെല്ലാം പുനഃപരിശോധന നടത്തും. അയോഗ്യരായവർക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നാണ് സർക്കാർ നിർദേശം. തെറ്റായ രീതിയിൽ കൈവശപ്പെടുത്തിയ ആയുധ ലൈസൻസ് റദ്ദാക്കുന്നതാണ്. വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മിന്നൽ പരിശോധന അടക്കം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.
Comments