കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് കോഴിക്കോട് പോലീസുകാരനെതിരെ പോക്‌സോ കേസ്. കോടഞ്ചേരി സ്‌റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള സഹോദരിമാരോടാണ് ഇയാൾ മോശമായി പെരുമാറിയത്. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നൽകിയത്. ഇവരെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം വയനാട് അമ്പലവയൽ പോക്‌സോ കേസ് ഇരയോട് പോലീസുകാരൻ മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ടി.ജി. ബാബുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത ശേഷം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പോക്‌സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. എഎസ്‌ഐ മകളുടെ കൈയ്യിൽ കയറിപ്പിടിക്കുകയാണ് ചെയ്തത്. പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.
Comments