ന്യൂഡൽഹി: കാമുകനാൽ താൻ കൊല്ലപ്പെടുമെന്ന് മുംബൈ സ്വദേശിനി ശ്രദ്ധ നേരത്തെ തന്നെ ഭയന്നിരുന്നതായി സുഹൃത്തിന്റെ മൊഴി. സുഹൃത്ത് ലക്ഷ്മൺ നാടാരാണ് ശ്രദ്ധ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സമീപിച്ചിരുന്നതായി പോലീസിനോട് മൊഴി നൽകിയത്. എന്നാൽ ഇതിന് ശേഷം ശ്രദ്ധയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നുവെന്നും ലക്ഷ്മൺ പറഞ്ഞു.
ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഒരിക്കൽ രാത്രി ശ്രദ്ധ തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പിൽ വിളിച്ചിരുന്നു. തനിക്ക് ഇനിയും ഇത് സഹിക്കാൻ കഴിയില്ലെന്നും, തന്നെ കൊല്ലുമെന്നും, എങ്ങനെയെങ്കിലും അഫ്താബിന്റെ പക്കൽ നിന്നും രക്ഷിക്കണമെന്നുമായിരുന്നു ശ്രദ്ധ പറഞ്ഞത്. ഇതേ തുടർന്ന് താനും ചില സുഹൃത്തുക്കളുമായി അവിടെയെത്തി. ഛതർപൂരിൽ നിന്നും ശ്രദ്ധയെ കൂട്ടിക്കൊണ്ട് വരികയും ചെയ്തു. ശ്രദ്ധ പറഞ്ഞതിനാൽ അഫ്താബിന്റെ ക്രൂരപീഡനങ്ങളെക്കുറിച്ച് പോലീസിൽ അറിയിച്ചിരുന്നില്ലെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.
എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ശ്രദ്ധ താനുമായി ബന്ധപ്പെട്ടിട്ടില്ല. തുടർന്ന് ചില സുഹൃത്തുക്കളോട് ശ്രദ്ധയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് താൻ ഇക്കാര്യം ശ്രദ്ധയുടെ സഹോദരനെ അറിയിച്ചു. താൻ വിവരം നൽകിയതിനെ തുടർന്നാണ് ശ്രദ്ധയുടെ മാതാപിതാക്കൾ പോലീസിനെ സമീപിച്ചതെന്നും ലക്ഷ്മൺ പറഞ്ഞു.
സെപ്തംബർ മുതലാണ് ശ്രദ്ധയെ കാണാതെ ആയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്.
Comments