ആലപ്പുഴ: വിസ തട്ടിപ്പ് നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര സ്വദേശി രാജി മോളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ചോക്കലേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളിൽ ജോലി വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. 50,000 മുതൽ 65,000 രൂപാവീതം 100-ഓളം പേരിൽ നിന്നുമാണ് വിസ നൽകാമെന്നു പറഞ്ഞ് ഇവർ വാങ്ങിയത്.
പണം വാങ്ങിയവരിൽ ചിലരെ വിദേശത്ത് കൊണ്ടുപോയെങ്കിലും ജോലി ലഭ്യമാക്കിയിരുന്നില്ല. ഇവർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയില്ലെന്നും ഇരകളായവർ പറഞ്ഞു. വൻ തുക പണം നൽകിയവർ കഴിഞ്ഞ ദിവസം പരാതിയുമായി പുന്നപ്ര പോലീസ് സ്റ്റേഷനിൽ തടിച്ചു കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദേശത്ത് എത്തിയവർ ജോലി ഇല്ലെന്ന് നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചതോടെയാണ് പണം നൽകിയ മറ്റുള്ളവരും വീട്ടമയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. രാജിയെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയ വിവരമറിഞ്ഞാണ് പണം കൊടുത്തവർ തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസം വാങ്ങിയ പണം തിരിച്ച് നൽകാമെന്നും മറ്റുള്ളവരുടെ പണം പിന്നീട് നൽകാമെന്നും വീട്ടമ്മ പറഞ്ഞിരുന്നു. പണം നൽകിയവർ ഇത് അംഗീകരിച്ചില്ല. തുടർന്നാണ് വീട്ടമ്മയ്ക്കെതിരെ കേസെടുത്തത്.
Comments