ഇന്ത്യൻ ഭരണഘടന അനുസരിച്ച് രാഷ്‌ട്രത്തലവൻ രാഷ്‌ട്രപതി ആണെങ്കിൽ സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണ്. സംസ്ഥാന സർക്കാർ കൊണ്ടു വരുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ അതിൽ ഗവർണർ ഒപ്പ് വെക്കണം. അതായത് താത്വികമായി അവലോകനം ചെയ്യുകയാണെങ്കിൽ, സർക്കാർ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു എന്ന സൂചന കണ്ട് തുടങ്ങിയാൽ അതിൽ ഇടപെട്ട് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം ഗവർണർക്കുണ്ട് എന്ന് സാരം. ജനാധിപത്യത്തെയും ഭരണഘടനയേയും അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാരുകളെ ചങ്കിന്റെ എണ്ണമോ, വെള്ളം ആഗിരണം ചെയ്യുന്ന നനയാത്ത മുണ്ടിന്റെ ഖനമോ ഒന്നും നോക്കാതെ ചെവിക്കു പിടിച്ച് തൂക്കിയെടുത്ത് പുറത്തേയ്‌ക്ക് എറിയാനുള്ള അധികാരം രാഷ്‌ട്രപതിക്ക് ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. അങ്ങനയെങ്കിൽ അതിലേക്കുള്ള ചവിട്ടുപടി ആകാനുള്ള നിയോഗമാണ് ഗവർണറുടേത്. സിംഹമുദ്രയിലെ സിംഹത്തിന്റെ ശൗര്യമളക്കുന്ന ചില മാദ്ധ്യമ സിംഹങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, That is the beauty of Indian Constitution.
ഗവർണർക്കെതിരെ പടപ്പുറപ്പാടിന് ഇറങ്ങുന്ന സർക്കാർ എന്നാണ് എയറിൽ പറക്കുക എന്ന് നോക്കിയാൽ മതി. ഗവർണറുടേത് ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളെന്നാണ് യെച്ചൂരിയും പിണറായി വിജയനും തൊട്ട് ലോക്കൽ സെക്രട്ടറി വരെ പാവം അണികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. ചുവപ്പ് കണ്ടാൽ വിളിക്കടാ ഇങ്ക്വിലാബ്, അരിവാൾ ചുറ്റിക കണ്ടാൽ കുത്തടാ വോട്ട് എന്ന് പറയുന്ന സഖാക്കളെല്ലാം കൂടി രാജ്ഭവൻ വളഞ്ഞാൽ ഗവർണർ പേടിച്ച് വിറയ്‌ക്കുമോ? വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഇടപ്പെടുന്നതാണ് ഗവർണർ ചെയ്യുന്ന ഭരണഘടനാ ലംഘനമെന്നാണ് എൽഡിഎഫിന്റെ വാദം. പിന്നെയെന്തിനാണ് ചാനസലർ പദവി. പാർട്ടിക്കൂറുള്ളവരെ കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ എസ്എഫ്ഐയ്‌ക്ക് പുറം തിരുമി കൊടുക്കുന്നതിന് നിയമിക്കുന്നതും, പിൻവാതിൽ നിയമനം നടക്കുന്നതുമെല്ലാം കണ്ടും കേട്ടും പാർട്ടിയുടെ പരിപ്പുവടയും വിഴുങ്ങി മിണ്ടാതിരിക്കുന്നതാണോ ചാൻസലർ പദവി. എങ്കിൽ അത് അഞ്ചായി മടക്കി കക്ഷത്തിൽ വച്ച് വന്നവഴിക്ക് വിട്ടോ എന്ന് ഗവർണർ പറയുമ്പോൾ അതെങ്ങനെ ഭരണഘടനാ വിരുദ്ധമാകും.
ഗവർണർ ആർഎസ്എസുകാരെ നിയമിക്കുന്നുവെന്നും വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുന്നു എന്നുമാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും മറ്റൊരു വാദം. ഇതിന് തെളിവായി എന്തെങ്കിലും ഒരു രേഖ കാണിക്കുമോ എന്ന് ചോദിച്ചാൽ, ദേ ഇതാണ് ആ രേഖ.. എന്ന് പറയുന്ന ശങ്കരാടി ലൈനിൽ തന്നെയാണ് ഇന്നും സിപിഎം. പാർട്ടിയെ വളർത്താൻ അടിമകൾക്ക് അപ്പവും അടയും കൊടുത്ത് എല്ലാ ഭരണകേന്ദ്രങ്ങളിലും കുത്തി തിരുകുന്നതിനെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണ് ഭരണഘടനാ ലംഘനമാകുന്നത്. രാജ്ഭവന് മുന്നിൽ സമരവുമായി ഇറങ്ങുന്നതാണ് യഥാർത്ഥത്തിൽ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വെല്ലുവിളി.
രാഷ്‌ട്രപതിയുടെ ഒരു പ്രതിനിധി ഭരണഘടന സംവിധാനങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്ത് ആവശ്യമാണ്. ഭൂരിപക്ഷം ഉണ്ട് എന്ന് വെച്ചുകൊണ്ട് എന്തും ചെയ്യാനുള്ള അധികാരം ഒരു സർക്കാരിനും ഇല്ല. അഥവാ, ചെയ്യുകയാണെങ്കിൽ അത് ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് മാത്രമായിരിക്കണം. ഗവർണർ എന്നുള്ള വിശിഷ്ട പദവിയ്‌ക്കെതിരെ സിപിഎം നടത്തുന്ന സമരാഭാസം യഥാർത്ഥിൽ രാജ്യത്തിന്റെ നിയമത്തെയും ഭരണഘടനെയും വെല്ലുവിളിക്കുന്നതാണ്. വിസിമാർക്കെതിരെ നാളെ സുപ്രീംകോടതി ഒരു വിധി പറഞ്ഞാലും സിപിഎമ്മുകാർ കൊടിയും പൊക്കി അങ്ങോട്ടേയ്‌ക്ക് പോയാൽ അത്ഭുതപ്പെടാനില്ല. വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയാറുണ്ട്. ഗവർണർക്ക് അടിക്കാനുള്ള വടി അദ്ദേഹത്തിന്റെ കൈയ്യിൽ കൊണ്ട് ഇട്ടുകൊടുക്കുന്ന അപാരബുദ്ധി ഇരട്ടചങ്കും തലയിൽ ചകരിചോറുമുള്ള ഒരാളിലെ ഉദിക്കുകയുള്ളു. എന്തായാലും കണ്ടറിയാം സർക്കാരിന് എന്താ സംഭവിക്കുക എന്നത്.
Comments