ന്യൂഡൽഹി : കശ്മീരിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ വധഭീഷണി ഉയർത്തുന്നതിന് പിന്നിൽ തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദികളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തുർക്കിയിൽ നിന്ന് പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ മുക്താർ ബാബയാണ് ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നിലെന്നാണ് കണ്ടെത്തൽ. സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നവരുടെ പട്ടികയാണ് ഇവർ പുറത്തുവിട്ടത്. ഹിറ്റ് ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ യുഎപിഎ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കശ്മീരിൽ ഇന്ത്യൻ സർക്കാരിനും സൈന്യത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നയാളാണ് മുക്താർ ബാബ. അടിക്കടി ഇയാൾ പാകിസ്താൻ സന്ദർശിക്കാറുണ്ട്. ലഷ്‌കർ ഇ ത്വായ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫോഴ്‌സിലേക്കാണ് ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്യാറുള്ളത്.
ശ്രീനഗർ സ്വദേശിയായ ബാബ ഭീകര പ്രവർത്തനങ്ങളിലേർപ്പെട്ട് തുർക്കിയിലേക്ക് കടന്നുകളയുകയായിരുന്നു. കശ്മീരിലെ പ്രാദേശിക മാദ്ധ്യമപ്രവർത്തകർ പോലും ഇയാളുടെ ചാരന്മാരാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാബ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
1990 കളിൽ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുമായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇയാൾ ഇവിടെ നിന്നും എകെ 47 റൈഫിളുകൾ മറ്റ് ഭീകര സംഘടനകൾക്ക് മറിച്ച് വിൽക്കുന്നുവെന്ന് കണ്ടെത്തിയതോടെ ബാബയെ സംഘടന പുറത്താക്കുകയായിരുന്നു.
തുടർന്നാണ് മസ്രത്ത് ആലം നയിക്കുന്ന മുസ്ലീം ലീഗുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. കശ്മീരിൽ മാദ്ധ്യമപ്രവർത്തകനായി ഏറെ നാൾ പ്രവർത്തിച്ചിരുന്ന ഇയാൾ താഴ്‌വരയിലെ മാദ്ധ്യമപ്രവർത്തകരെ പാകിസ്താൻ അനുകൂലമായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയും ഇതിലൂടെ ജനങ്ങളുടെ മനസിൽ ഭിന്നത വരുത്തുകയും ചെയ്യുന്നു. പാകിസ്താൻ ചാര സംഘടനകളുമായി ഇയാൾക്ക് അടുപ്പമുണ്ടെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ ഉയരുന്ന വധഭീഷണികൾ വർദ്ധിച്ചതോടെ സുരക്ഷാ സേനയും പോലീസും അതീവ ജാഗ്രതയിലാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഭീഷണി ഉയരുന്നത്. ഇത്തരം വാർത്തകളിൽ വീണ് പോകരുതെന്നും സഹപ്രവർത്തകരുടെ സുരക്ഷ കണക്കിലെടുത്ത് ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ശ്രീനഗർ പോലീസ് അറിയിച്ചു. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ജമ്മു കശ്മീരിലെ മാദ്ധ്യമ സ്വാതന്ത്ര്യം നശിപ്പിക്കുന്നവർക്കെതിരെ പോരാടണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നുണ്ട്.
Comments