ലക്‌നൗ: നിർബന്ധിത മതപരിവർത്തനം ക്രൂരകുറ്റകൃത്യമാക്കി സംസ്ഥാനത്തെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി എംഎൽഎ രാജേശ്വർ സിംഗ് കത്തയച്ചു. നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ സ്വദേശിനിയായ ശ്രദ്ധ വാൽക്കറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലൗജിഹാദ് കേസിൽ ചില മാറ്റങ്ങൾ തനിക്ക് നിർദ്ദേശിക്കാനുണ്ട്. ലൗജിഹാദ് കേസുകളുടെ വിചാരണ അതിവേഗ കോടതികളിൽ നടത്തണം. പ്രതിയ്‌ക്ക് ജാമ്യം അനുവദിക്കരുത്. ഇരകൾക്ക് പ്രത്യേക സംരക്ഷണം നൽകണം. കർശനമായ ശിക്ഷകൾ പ്രതികൾക്ക് നൽകണം എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
വിവാഹം, വിവാഹ വാഗ്ദാനം, പ്രണയം, ലിവ് ഇൻ റിലേഷൻ ഷിപ്പ് എന്നിവയുടെ ലൗജിഹാദ് എന്ന പദത്തിൽ ഉൾപ്പെടുത്തണം. ഡൽഹിയിലെ ഹിന്ദു പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മതപരിവർത്തനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെന്നും എംഎൽഎയുടെ കത്തിൽ പറയുന്നുണ്ട്. കത്തിന്റെ പകർപ്പ് നിയമകാര്യ മന്ത്രി കിരൺ റിജ്ജിജുവിനും നൽകിയിട്ടുണ്ട്.
Comments