ന്യൂഡൽഹി : പ്രിയ വർഗീസ് ഒന്നാമതെത്തിയ കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടിക പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മതിയായ അക്കാദമിക് യോഗ്യതയില്ലാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന ഏക യോഗ്യതയുമായി നടന്ന നിയമനത്തിനേറ്റ തിരിച്ചടി സർക്കാരിന് ഉള്ള കരണത്തടിയാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച നിലപാടിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീതിയാണ് നടപ്പാക്കിയതെന്ന് ഇന്നത്തെ ഉത്തരവ് അടിവരയിടുന്നു. ഗവർണറെ ഉപയോഗിച്ച് കേന്ദ്രം ഭരണ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചവരുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞെന്നും വി മുരളീധരൻ പറഞ്ഞു.
ഭരണഘടനയോട് എന്തെങ്കിലും കൂറുണ്ടെങ്കിൽ പിണറായി വിജയൻ തെറ്റ് തിരുത്താൻ ഇനിയെങ്കിലും തയ്യാർ ആകണം. രാജ്ഭവന് മുന്നിൽ പ്രതിഷേധം നടത്തിയ വിദ്യാഭ്യാസ സംരക്ഷണ സമിതിക്കാർ വിധി വായിച്ച് പഠിക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളിൽ ആർഎസ്എസിന് വേണ്ടി നിയമനം നടത്തുന്നുവെന്ന് പറഞ്ഞ സിപിഎം നേതാക്കൾ എവിടെപ്പോയി എന്നും വി മുരളീധരൻ പരിഹസിച്ചു.
Comments