ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ ടീമാണ് ബ്രസീൽ. അഞ്ച് തവണയാണ് കാനറികൾ ലോക ജേതാക്കളായത്. ഇതുവരെയുളള എല്ലാ ഫുട്‌ബോൾ മാമാങ്കങ്ങളിലും പങ്കെടുത്ത ഏക ടീമെന്ന നേട്ടവും മറ്റാർക്കുമല്ല. മൂന്ന് തവണ ജേതാക്കളായി ജൂൾസ് റിമെറ്റ് കപ്പ് സ്വന്തമാക്കിയതും മഞ്ഞപ്പട തന്നെ. കൂടുതൽ കപ്പ് നേടിയതിന്റെ നേട്ടം അവകാശപ്പെടാനുണ്ടെങ്കിലും ബ്രസീലിയൻ ജനതയെ ഇന്നും വേദനിപ്പിക്കുന്ന ഓർമ്മയായി ഒരു ലോകകപ്പുണ്ട്. 1950ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് ബ്രസീലിന് ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സമ്മാനിച്ചത്. ജന്മനാട്ടിൽ നടക്കുന്ന ടൂർണ്ണമെന്റിൽ ആദ്യമായി ലോക ജേതാക്കളാകാൻ കഴിയുമെന്നാണ് ഓരോ ബ്രസീലുകാരും വിശ്വസിച്ചിരുന്നത്.
ലോകകപ്പിനെ വരവേൽക്കാൻ മാറക്കാന എന്ന കൂറ്റൻ സ്‌റ്റേഡിയവും അവർ പണിതു. ഏകദേശം രണ്ട് ലക്ഷം പേർക്കിരുന്ന് കളിക്കാണാനാവുന്ന സ്റ്റേഡിയമായിരുന്നു മാറക്കാന. ആരാധകരുടെ ആഗ്രഹം പോലെ തന്നെ ബ്രസീൽ ഫൈനലിലെത്തി. ആദ്യ ലോകചാമ്പ്യന്മാരും അയൽക്കാരുമായ യുറുഗ്വായ് ആയിരുന്നു ഫൈനലിലെ എതിരാളികൾ. കാത്തിരിപ്പിനൊടുവിൽ ജൂലൈ 16ന് ഫൈനൽ മത്സരം തുടങ്ങി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, 47-ാം മിനിറ്റിൽ ബ്രസീലിയൻ സ്ട്രൈക്കറായ ഫ്രിയസ ആദ്യ ഗോൾ നേടി ആതിഥേയരെ മുന്നിലെത്തിച്ചു.
കളി വീക്ഷിക്കാനെത്തിയ രണ്ട് ലക്ഷത്തോളം വരുന്ന കാണികളുടെ ആവേശം ഉച്ഛസ്ഥായിയിലായി. ഈ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ബ്രസീൽ ആരാധകരുടെ ആർപ്പുവിളികൾക്കിടെ യുറുഗ്വായ് സമനില നേടി. 66ാം മിനിറ്റിൽ യുറഗ്വായ് താരം യുവാൻ ഷിയാഫിനോ ആണ് സമനില ഗോൾ നേടിയത്. എന്നാൽ മുൻ മത്സരങ്ങളുടെ ഫലങ്ങൾ കണക്കിലെടുക്കുമ്പോൾ, ബ്രസീലിന് ചാമ്പ്യൻഷിപ്പ് നേടുന്നതിന് സമനില മാത്രം മതിയായിരുന്നു. കാര്യങ്ങൾ അവിടെ നിന്നില്ല. 79-ാം മിനിറ്റിൽ മറ്റൊരു യുറഗ്വായ് താരം അൽസിഡസ് ഗിഗ്ഗിയ ഗോൾ നേടി ടീമിനെ മുന്നിലെത്തിച്ചു. അതോടെ മാറക്കാന നിശബ്ദമായി. ബ്രസീലിനെ മറികടന്നു ഉറുഗ്വായ് ചാമ്പ്യന്മാരായി.
സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികൾക്ക് കൺമുന്നിൽ നടന്ന കാര്യങ്ങൾ വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. പരസ്പരം ആശ്വസിപ്പിക്കാൻ പോലുമാകാതെ അവർ പൊട്ടി കരഞ്ഞു. അക്ഷരാർഥത്തിൽ മാറക്കാന മരിച്ച വീട് പോലെയായി. ജന്മനാടിന്റെ വിജയം ആഘോഷിക്കാൻ എത്തിയവർ വിങ്ങുന്ന ഹൃദയവുമായാണ് മടങ്ങിയത്. അവസാന വിസിലിന് ശേഷം ഒരു ആരാധകൻ ആത്മഹത്യ ചെയ്തു, മൂന്ന് പേർ ഹൃദയാഘാതം മൂലം മരിച്ചു. അവാർഡ് ദാന ചടങ്ങ് പോലുമില്ലാതെയാണ് ഫിഫ യുറുഗ്വായ്‌ക്ക് ജൂൾസ് റിമെറ്റ് ട്രോഫി സമ്മാനിച്ചത്. സ്റ്റേഡിയത്തിന് പുറത്ത്, ഒരു കൂട്ടം ബ്രസീലിയൻ ആരാധകർ റിയോയുടെ മേയറായ ആഞ്ചലോ മെൻഡസ് ഡി മൊറേസിന്റെ പ്രതിമയെ തകർത്തു.
ബ്രസീലിയൻ ടീമിന്റെ പരിശീലകനായ ഫ്‌ലാവിയോ കോസ്റ്റ വേഷം മാറിയാണ് സ്റ്റേഡിയത്തിൽ നിന്ന് പുറത്തുകടന്നതെന്നും കിംവദന്തിയുണ്ട്. ഈ തോൽവിയുടെ ആഘാതം ബ്രസീലിയൻ ടീമിനെ വല്ലാതെ ഉലച്ചു. പിൽക്കാലത്ത് മാറക്കാന ദുരന്തമെന്നാണ് ബ്രസീലിന്റെ പരാജയത്തെ അറിയപ്പെട്ടത്. ബ്രസീലിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ആ നാട്ടുകാർ സംഭവത്തെ വിലയിരുത്തുന്ന് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല.
ലോകകപ്പിന് ശേഷം രണ്ട് വർഷത്തേക്ക് ബ്രസീൽ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായില്ല. നാല് വർഷത്തേക്ക് മാറക്കാനയിലും അവർ കളിച്ചില്ല. ഈ തോൽവി മറ്റൊരു സംഭവത്തിനും കാരണമായി. അതുവരെ ബ്രസീലിന്റെ ജേഴ്‌സി വെളള നിറമായിരുന്നു. മാറക്കാനയിലെ തോൽവിക്ക് ശേഷം വെളളയെ ഉപേക്ഷിച്ച് മഞ്ഞയെ വരിച്ചു. നമ്മൾ ഇന്ന് കാണുന്ന മഞ്ഞ ജേഴ്‌സിയും നീല ഷോർട്‌സും ബ്രസീലിയൻ താരങ്ങൾ അണിയാൻ തുടങ്ങിയത് 1953 മുതലാണ്. 50ലെ ലോകകപ്പ് ബ്രസീലിന് മാത്രമല്ല ഇന്ത്യയ്‌ക്കും നഷ്ടബോധമുണ്ടാകുന്നതായിരുന്നു. ആ ലോകകപ്പിൽ ഇന്ത്യയും യോഗ്യത നേടിയിരുന്നു. അക്കാലത്ത് ഏഷ്യയിലെ ഒരു പവർഹൗസ് ആയിരുന്നു ഇന്ത്യൻ ടീം. യോഗ്യത നേടിയിയിട്ടും ഇന്ത്യ പങ്കെടുക്കാതിരുന്നതിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു. പിന്നീട് ഒരിക്കലും ഇന്ത്യക്ക് യോഗ്യത നേടാനായിട്ടില്ല.
Comments