ദോഹ: അറബ് ലോകത്തെ ആദ്യ ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ തയ്യാറെടുക്കവെ പലതരത്തിലുള്ള പ്രവചനങ്ങളുമായി ആരാധകർ ആവേശത്തിലാണ്. മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിക്കൽ ഖത്തറിൽ ഫുട്ബോൾ പോലെ തന്നെ ജനപ്രിയമായ ഒരു വിനോദമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
വേട്ടയാടലിനും വിനോദത്തിനുമായി ഫാൽക്കണുകളെ (പ്രാപ്പിടിയൻ) ഇണക്കി വളർത്തുന്ന പതിവ് ഖത്തറിലുണ്ട്. ഇത്തരത്തിൽ വളർത്തിയ ഫാൽക്കണിനെ ഉപയോഗിച്ച് ലോകകപ്പിലെ ഉദ്ഘാടന മത്സര വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഖത്തറിലെ ഒരു പറ്റം ഫുട്ബോൾ ആരാധകർ.
നെയർ എന്ന തന്റെ ഫാൽക്കണിനെ ഉപയോഗിച്ച് മസ്നാദ് അലി അൽ മൊഹന്നദി എന്നയാളാണ് ലോകകപ്പിലെ ഉദ്ഘാടന മത്സര വിജയികളെ പ്രവചിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്ന ആതിഥേയരായ ഖത്തറിന്റെയും ഇക്വഡോറിന്റെയും പതാകകളിൽ പ്രാവിൻ മാംസം കെട്ടി വച്ച ശേഷം പതാകകൾ ഡ്രോണുകളിൽ കെട്ടി പറത്തി. പിന്നാലെ, നെയറെ തുറന്നു വിടുകയും ചെയ്തു.
കാണികളെ ആവേശഭരിതരാക്കി കൊണ്ട് നെയർ ഖത്തർ പതാകയുടെ നേരെ പറന്നു. ആവേശം മൂത്ത ആതിഥേയ ആരാധകർ ആർപ്പു വിളിയും തുടങ്ങി. എന്നാൽ, പതാകയുടെ അടുത്തെത്തിയ ശേഷം പെട്ടെന്ന് തിരഞ്ഞ നെയർ, ഇക്വഡോർ പതാകയിൽ കെട്ടി വെച്ച മാംസം എടുക്കുകയായിരുന്നു.
ഖത്തർ പരാജയപ്പെടുമെന്നാണ് നെയർ പ്രവചിച്ചതെങ്കിലും നിരാശയില്ലെന്ന് അൽ മൊഹന്നദി പറഞ്ഞു. ഖത്തർ ജയിക്കണമെന്നാണ് ആഗ്രഹം. ഇക്വഡോർ ജയിച്ചാലും സങ്കടമില്ലെന്ന് ഭൂരിപക്ഷം ആരാധകരും പ്രതികരിച്ചു.
2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഞായറാഴ്ചയാണ് ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നത്. അൽ ഖോറിലെ അൽ ബയാത്ത് സ്റ്റേഡിയത്തിലാണ് മത്സരം.
Comments