തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന വാർത്തയ്‌ക്ക് പിന്നാലെ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിലാണ് സർക്കാർ മുട്ടുമടക്കിയതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ വാദിച്ചു. പിണറായി വിജയനും കുടുംബത്തിനും കോടികൾ കട്ടുമുടിക്കാനുള്ള അഴിമതി റെയിൽ പദ്ധതി ഈ മണ്ണിൽ നടത്തിക്കില്ലെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് താക്കീത് ചെയ്തതാണ്. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പിൽ പിണറായി വിജയൻ മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ നെഞ്ചുറപ്പോടെ നിന്ന് പൊരുതിയ കോൺഗ്രസ് പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ എന്നാണ് കെ.സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്കെതിരെ ആദ്യം സമരത്തിനിറങ്ങിയത് ബിജെപിയാണ്. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും കെ-റെയിൽ പദ്ധതിക്കെതിരെ ബോധവൽക്കരണവുമായി രംഗത്തു വന്നു. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ മുന്നിൽ നിന്നു കൊണ്ടാണ് ബിജെപി സമരമുഖത്തേയ്‌ക്ക് ഇറങ്ങിയത്. പദ്ധതി തട്ടിപ്പ് ആണെന്നും അഴിമതിക്ക് വഴി വെക്കുന്നതാണെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിച്ചത് ബിജെപിയാണ്. ജനം ടിവിയാണ് ആദ്യമായി സിൽവർ ലൈനിനെതിരെ ‘ജനസഭ’യുമായി രംഗത്തു വന്നത്. ജനം ടിവി തുടങ്ങി വെച്ച ക്യാമ്പെയ്ൻ പിന്നീട് മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.
സിൽവർ ലൈൻ കേരളത്തിൽ നടപ്പാകില്ലെന്നാണ് ബിജെപി തുടക്കം മുതൽ പറഞ്ഞത്. കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുള്ളവർ വീടുകൾ കയറി കെ-റെയിൽ പദ്ധതിയുടെ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിവരിച്ചു. ബിജെപി പദ്ധതിക്കെതിരെ എടുത്ത നയത്തിന്റെ വിജയമാണ് സിൽവർ ലൈനിൽ നിന്നും സർക്കാരിന് പിൻമാറേണ്ടി വന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകാത്തതാണ് പിണറായി സർക്കാരിനെ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിന്നോട്ട് വലിച്ചത്. പലവട്ടം ചർച്ച ചെയ്തുവെങ്കിലും പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല.
Comments