മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കിലോ സ്വർണവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
അബുദാബിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഷംസുദ്ദീൻ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങിയ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ പോകുന്നതിനിടെയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ലഗേജ് ഉൾപ്പെടെ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. പ്രാഥമിക ചോദ്യം ചെയ്യലിൽ സ്വർണമില്ലെന്നാണ് ഷംസുദ്ദീൻ പറഞ്ഞത്. എന്നാൽ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മിശ്രിതം കണ്ടെത്തിയത്.
സംഭവത്തിൽ ഷംസുദ്ദീനെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അടുത്തിടെയായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടികൂടുന്ന 75-മാത്തെ സ്വർണക്കടത്ത് കേസാണിത്.
Comments