ദോഹ: രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ഫുട്ബോൾ ടീം. ഖത്തറിലെ ഖലീഫ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ, മത്സരം തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ഇറാൻ ടീം അത് ഏറ്റുചൊല്ലുകയോ വൈകാരിക ഭാവം പ്രകടമാക്കുകയോ ചെയ്തില്ല. ടീം സംയുക്തമായി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് ഇതെന്ന് ഇറാൻ ക്യാപ്ടൻ അലിറെസ ജഹാൻബക്ഷിനെ അധികരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് മാഹ്സാ അമീനി എന്ന 21 വയസ്സുകാരിയെ ഇറാനിലെ സദാചാര സംരക്ഷണ സേന മർദ്ദിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിച്ചിരുന്നു. തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രക്ഷോഭകാരികളെ ഇറാൻ ഭരണകൂടം നിർദ്ദയം കൊലപ്പെടുത്തിയിരുന്നു.
ഞങ്ങൾ പ്രക്ഷോഭകാരികൾക്കൊപ്പമാണെന്ന് അവർ തിരിച്ചറിയണം. പ്രക്ഷോഭകാരികളുടെ വികാരങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ മനസ്സ്. ഞങ്ങളുടെ ജനത അസ്വസ്ഥരാണ്. സ്വാതന്ത്ര്യം ആരൊക്കെയോ ചേർന്ന് തട്ടിയെടുക്കപ്പെട്ടവരാണ്. അവരുടെ ശബ്ദമാണ് ഞങ്ങൾ ലോകവേദിയിൽ മുഴക്കുന്നത്. ഇറാൻ ഡിഫൻഡർ എഹ്സാൻ ഹാജ്സാഫ് മത്സരത്തിന് മുൻപ് വ്യക്തമാക്കി.
Comments