ന്യൂഡൽഹി: ജയിലിൽ പഴങ്ങളും സാലഡുകളും ലഭ്യമാക്കണമെന്ന ആവശ്യവുമായി ആംആദ്മി മന്ത്രി സത്യേന്ദർ ജെയിൻ സിബിഐ കോടതിയെ സമീപിച്ചു. മതപരമായ വ്രതത്തിലാണെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. ജൈന മതസ്ഥനായ അദ്ദേഹത്തെ ക്ഷേത്ര ദർശനത്തിന് അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലും പാൽ ഉത്പന്നങ്ങളും നൽകിയില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
ക്ഷേത്രത്തിൽ പോകാതെ ഭക്ഷണം കഴിക്കാറില്ലെന്നും പഴങ്ങളും സലാഡുകളും അടങ്ങിയ ഭക്ഷണക്രമത്തിലായിരുന്നു മന്ത്രി പിന്തുടർന്നിരുന്നതെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി പറഞ്ഞു. നിലവിൽ തിഹാർ ജയിലാണ് മന്ത്രി കഴിയുന്നത്. ഹർജി നാളെ കോടതി പരിഗണിക്കും.
ജയിലിൽ കഴിയുന്ന മന്ത്രിയ്‌ക്ക് വിവിഐപി പരിഗണന നൽകുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി നേതാവ് പുറത്തുവിട്ടതിന് പിന്നാലെയാണ് പരാതിയുമായി മന്ത്രി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മന്ത്രിയ്‌ക്ക് മസാജ് ചെയ്ത് നൽകുന്ന വീഡിയോയാണ് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പുറത്തുവിട്ടത്.
നട്ടെല്ലിന് പരിക്കുള്ളതിനാൽ മന്ത്രിയ്‌ക്ക് ഫിസിയോതെറപ്പിസ്റ്റ് മുഖനേ മസാജ് നൽകിയെന്നാണ് എഎപി നൽകിയ വിശദീകരണം. എന്നാൽ മസാജ് നൽകിയത് ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നു. ജയിലിൽ തടങ്കലിൽ കഴിയുന്ന ബലാത്സംഗക്കേസ് പ്രതിയാണ് മസാജ് നൽകുന്നതെന്ന് പൂനാവാല പറഞ്ഞു.
Comments