കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും തമ്മിൽ തല്ലി തൃണമൂൽ കോൺഗ്രസ്. ഇരു വിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസുകാരന് വെടിയേറ്റു. നോർത്ത് 24 പർഗനാസ് ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ബഷീർഹട്ടിലായിരുന്നു ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ തല്ലിയത്. നേരത്തെയുണ്ടായിരുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് വിവരം. സംഘർഷം ഉണ്ടായതറിഞ്ഞ് പരിഹരിക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം. ഇതിനിടെ തൃണമൂൽ പ്രവർത്തകരിലാരോ വെടിയുതിർക്കുകയായിരുന്നു.
പോലീസ് കോൺസ്റ്റബിളായ പ്രഭാത് സർക്കാരിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച ബംഗാളിലെ ബിർഭൂമിൽ ഇരു വിഭാഗം തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 44 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ മുഴുവൻ സാമൂഹ്യവിരുദ്ധരും തൃണമൂൽ കോൺഗ്രസിലാണ് ചേർന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. ഇവരെ ഒന്ന് തൊടാൻ പോലും പോലീസിന് ധൈര്യമില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കളെ ജയിപ്പിക്കുക മാത്രമാണ് പോലീസുകാരുടെ ഉത്തരവാദിത്വം. ഇതിനിടയിൽ തങ്ങളുടെ കൂട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്ന സഹപ്രവർത്തകരെക്കുറിച്ച് ഓർക്കാൻ ഇവർക്ക് നേരമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Comments