കോട്ടയം: സ്‌കൂളിന്റെ മുറ്റത്ത് നിന്ന പ്ലാവ് വെട്ടി വീടുപണിത സിപിഎം നേതാവിനെ പാർട്ടി തരംതാഴ്‌ത്തി. മറവൻതുരുത്ത് ഗവ. യുപി സ്‌കൂളിന്റെ മുറ്റത്തുനിന്നിരുന്ന പ്ലാവാണ് മറവൻതുരത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ വെട്ടിയെടുത്തത്. സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇയാളെ ലോക്കൽ കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്.
പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വീട് പണിക്ക് പ്ലാവിന്റെ തടി ഉപയോഗിച്ചതായി കണ്ടെത്തിയത്. യുപി സ്‌കൂൾ വളപ്പിലെ അമ്മച്ചി പ്ലാവെന്ന് വിളിക്കുന്ന പ്ലാവാണ് ചട്ടം ലംഘിച്ച് മുറിച്ചത്. പൊതുസ്ഥലത്തെ മരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് നേതാവ് മരം മുറിച്ചത്.
മരം വെട്ടാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വനം വകുപ്പ് നിർദേശപ്രകാരം ട്രീ കമ്മിറ്റി പരിശോധിക്കുകയും അനുമതി നൽകുകയും വേണം. ഇതൊന്നും നടപ്പാക്കാതെ കടുത്ത നിയമ ലംഘനം നടത്തിയാണ് പ്രതാപൻ മരം വെട്ടിമാറ്റിയത്. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയെന്നാണ് സ്‌കൂൾ അധികൃതർ പഞ്ചായത്തിന് നൽകിയ പരാതി. എന്നാൽ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മരം മുറിച്ച് കൊണ്ടുപോവുകയായിരുന്നു.
ലേലം ചെയ്താണ് മരം മുറിച്ചുനീക്കിയതെന്നാണ് പ്രതാപന്റെ വിശദീകരണം. ഇത് സംബന്ധിച്ച രേഖകളുണ്ടെന്നും ലേലത്തിൽ ആർക്ക് വേണമെങ്കിലും തടി വാങ്ങാമായിരുന്നുവെന്നും സിപിഎം നേതാവ് പറഞ്ഞു. എന്നാൽ മരം മുറിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രധാന അദ്ധ്യാപകൻ വ്യക്തമാക്കി.
Comments