ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു കൊണ്ടിരുന്ന കമിതാക്കളുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുർമന്ത്രവാദി അറസ്റ്റിൽ. നവംബർ 18നായിരുന്നു ഉദയ്പൂരിലെ വനത്തിനുള്ളിൽ നിന്നും കമിതാക്കളുടെ നഗ്നമായ മൃതദേഹങ്ങൾ കണ്ടെത്തിയത്. 30 വയസ്സുകാരനായ അദ്ധ്യാപകൻ രാഹുൽ മീണയും 28 വയസ്സുകാരിയായ സോനു കണ്വറുമാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയ നിലയിലായിരുന്നു.
വിവാഹിതനായ രാഹുലിന്റെ പ്രണയബന്ധം ഭാര്യ അറിഞ്ഞിരുന്നു. ഇതിൽ നിന്നും ഭർത്താവിനെ പിന്തിരിപ്പിക്കാനായി ഇവർ ദുർമന്ത്രവാദിയായ ഭലേഷ് കുമാറിനെ സമീപിച്ചു. തന്റെ മന്ത്രവിദ്യകളൊന്നും ഫലിക്കാതെ വന്നതോടെ, ഭലേഷ് രാഹുലിനെയും സോനുവിനെയും വിളിച്ചു വരുത്തി ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. എന്നാൽ ഇരുവരും പിന്മാറാൻ തയ്യാറായില്ല. മാത്രമല്ല, തന്നെ അപമാനിക്കാൻ ശ്രമിച്ച ഭലേഷിനെതിരെ പരാതി നൽകുമെന്ന് സോനു പറയുകയും ചെയ്തു.
മന്ത്രവാദി എന്ന നിലയിൽ അപമാനിക്കപ്പെട്ടതും, കേസ് വന്നാൽ സൽപ്പേര് നശിക്കും എന്ന ഭയവും ഭലേഷിന്റെ മനസ്സിൽ വൈരാഗ്യം വളർത്തി. ഇതോടെ, രാഹുലിനെയും സോനുവിനെയും സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ ഭലേഷ് കുമാർ, ബന്ധം ദൃഢമാകാനും ശത്രുദോഷം അവസാനിക്കാനും, കാട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ഇവരോട് പറഞ്ഞു. ഇത് വിശ്വസിച്ച ഇരുവരും ഭലേഷ് കുമാർ പറഞ്ഞ സ്ഥലത്തെത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
ഇതിനിടെ രഹസ്യമായി സ്ഥലത്തെത്തിയ ഭലേഷ് കുമാർ, കമിതാക്കളുടെ ശരീരത്തിലേക്ക് സൂപ്പർ ഗ്ലൂ ഒഴിക്കുകയായിരുന്നു. സൂപ്പർ ഗ്ലൂവിന്റെ 50 ട്യൂബുകൾ വാങ്ങി അവയെല്ലാം ഒരു കുപ്പിയിലാക്കി കമിതാക്കളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു ഇയാൾ ചെയ്തത്. പരസ്പരം ഒട്ടിപ്പിടിച്ച ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാകാം ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ പരിക്ക് പറ്റിയതെന്ന് പോലീസ് സംശയിക്കുന്നു. പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭലേഷ് കുമാർ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുന്നൂറോളം പേരെ കേസിൽ പോലീസ് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Comments