ആഗ്ര: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച മയക്കുമരുന്ന് അകത്താക്കി എലികൾ. ഷേർഗാഹ് പോലീസ് സ്‌റ്റേഷന്റെ വെയർഹൗസിൽ സൂക്ഷിച്ച 500 കിലോ ഗ്രാം വരുന്ന ലഹരിവസ്തുവാണ് എലികൾ തിന്നുതീർത്തത്. തുടർന്ന് ഇക്കാര്യം വ്യക്തമാക്കി മഥുര പോലീസ് പ്രത്യേക എൻഡിപിഎസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഇതുകേട്ട അഡീഷണൽ ജില്ലാ ജഡ്ജി എലിശല്യം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് മഥുര എസ്എസ്പി അഭിഷേക് യാദവിനോട് നിർദേശിച്ചു. കൂടാതെ നഷ്ടപ്പെട്ട 581 കിലോഗ്രാം മയക്കുമരുന്ന് എലികൾ തിന്നുവെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
2020 മെയ് മാസത്തിൽ മഥുരയിൽ വച്ച് പിടിച്ചെടുത്ത മരിജുവാനയാണ് എലികൾ വയറ്റിലാക്കിയത്. ട്രക്കിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് പേരാണ് അറസ്റ്റിലായിരുന്നത്. ഇവരിൽ നിന്നും കസ്റ്റഡിയിലെടുത്ത മരിജുവാന പാക്കറ്റുകളിലാക്കി വെയർഹൗസിൽ സൂക്ഷിച്ചു. എന്നാലിത് നഷ്ടപ്പെട്ടുവെന്നാണ് മഥുര പോലീസ് അറിയിക്കുന്നത്.
60 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളായിരുന്നു എലികൾ അകത്താക്കിയത്. കേസ് നവംബർ 26ന് കോടതി വീണ്ടും പരിഗണിക്കും.
Comments