ടെഹ്രാൻ: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാൻ പോലീസിലെ സദാചാര സംരക്ഷണ വിഭാഗം മർദ്ദിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയൊന്ന് വയസ്സുകാരിയായ മാഹ്സാ അമീനിക്കെതിരായ ഇറാൻ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. മാഹ്സാ അമീനി കൊല്ലപ്പെട്ടതല്ല, സ്വാഭാവികമായി മരിക്കുകയായിരുന്നു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇറാൻ വിദേശകാര്യ വകുപ്പ് മന്ത്രി അലി ബഖേരി പറഞ്ഞത്. അമീനിയുടെ പേരിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇറാനിൽ നടക്കുന്ന കുഴപ്പങ്ങൾക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്നും ബഖേരി കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെയും പലസ്തീനിലെയും യെമനിലെയും ജനങ്ങളെ കുറിച്ച് ഈ പാശ്ചാത്യ മാദ്ധ്യമങ്ങൾ ഒന്നും പറയുന്നില്ല. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഇറാൻ മന്ത്രി പറഞ്ഞു.
അതേസമയം ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തി പ്രാപിക്കുകയാണ്. പൗരോഹിത്യത്തിനെതിരെ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾക്കിടെ നൂറു കണക്കിന് പ്രക്ഷോഭകാരികളെ പോലീസ് കൊലപ്പെടുത്തി. ആയിരക്കണക്കിന് സമരക്കാർ ജയിലിലാണ്.
Comments