ദോഹ: ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഘാനക്കെതിരെ തകർപ്പൻ ജയം നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗീസ് വിജയം. എല്ലാ ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നുമാണ് പോർച്ചുഗലിന്റെ ആദ്യ ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിൽ റൊണാൾഡോയെ വീഴ്‌ത്തിയ സലിസുവിനെതിരെയായിരുന്നു റഫറിയുടെ വിസിൽ. അനുവദിക്കപ്പെട്ട പെനാൽറ്റിയിൽ പ്രാർത്ഥനാപൂർവം കിക്കെടുത്ത റൊണാൾഡോ ആരാധകരുടെ ആർത്തിരമ്പലുകൾ ജയഭേരിയാക്കി ഫുട്ബോൾ ചരിത്രത്തിലേക്ക് പാഞ്ഞു കയറി. ഇതോടെ, അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടത്തിനുടമായായിരിക്കുകയാണ് പറങ്കി പടനായകൻ.
റൊണാൾഡോ നേടിയ ഗോളിനെതിരെ, നിമിഷങ്ങൾക്കകം ആന്ദ്രെ അയു ഘാനയുടെ സമനില ഗോൾ കണ്ടെത്തി. എന്നാൽ ഫെലിക്സിന്റെ ഗോളിൽ വീണ്ടും പോർച്ചുഗൽ മുന്നിലെത്തി. റഫേൽ ലിയാവോയിലൂടെ പറങ്കിപ്പട മൂന്നാം ഗോളും നേടി. വിട്ടു കൊടുക്കാൻ ഒട്ടും കൂട്ടാക്കാതിരുന്ന ആഫ്രിക്കൻ പോരാളികൾ, ഇഞ്ചുറി ടൈമിൽ രണ്ടാം ഗോൾ നേടി. എൺപത്തിയൊൻപതാം മിനിറ്റിൽ ബുകാരിയുടെ വകയായിരുന്നു ഘാനയുടെ രണ്ടാം ഗോൾ.
Comments