ഡൽഹി: സ്വാതന്ത്ര്യസമര സേനാനി വി.ഡി.സവർക്കറെ നിരന്തരം അപമാനിച്ച് കോൺഗ്രസ്. എല്ലായ്‌പ്പോഴും ഇന്ത്യയെ തകർക്കാനാണ് സവർക്കർ ശ്രമിച്ചിരുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ സവർക്കറെ നിരന്തരം അവഹേളിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഉദ്ധവ് പക്ഷത്തിന്റെ ശിവസേനയടക്കം രാഹുലിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞു. ശക്തമായ വിമർശനവുമായി ബിജെപിയും രംഗത്തു വന്നു. ഇപ്പോൾ ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിലേയ്‌ക്ക് ഭാരത് ജോഡോ യാത്ര ആരംഭിക്കുമ്പോഴാണ് വീണ്ടും സവർക്കറെ അപമാനിച്ച് കോൺഗ്രസ് നേതാവ് രംഗത്തു വന്നിരിക്കുന്നത്.
‘സവർക്കർ എല്ലായ്‌പ്പോഴും ഇന്ത്യയെ തകർക്കാനാണ് ശ്രമിച്ചത്. ബിജെപിയും ആർഎസ്‌എസും അതേ ശ്രമങ്ങൾ നടത്തുകയാണ്. കോൺഗ്രസ് ഇപ്പോൾ ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ, ധ്രുവീകരണം, രാഷ്‌ട്രീയത്തിലെ സ്വേച്ഛാധിപത്യം എന്നിവ കാരണം രാജ്യം തകർന്നുകൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞങ്ങൾ ഭാരത് ജോഡോ യാത്ര നടത്തുന്നത്.
‘സവർക്കർ വിഷയം തത്കാലം ഇവിടെ അവസാനിപ്പിക്കുകയാണ് ഞങ്ങൾ. രാഹുൽ ഗാന്ധി ഇപ്പോൾ ഭാരത് ജോഡോ യാത്രയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോൺഗ്രസ് നേതാക്കളെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയത് ബിജെപിയാണ്. ഞങ്ങളുടെ നേതാക്കളെപ്പറ്റി കള്ളക്കഥ പറയുന്നത് ബിജെപി എന്ന് അവസാനിപ്പിക്കുമോ അന്ന് കോൺഗ്രസും ആരോപണങ്ങൾ അവസാനിപ്പിക്കും’ എന്നാണ് ജയ്റാം രമേശ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Comments